ദില്ലി:ഇന്ത്യയില്‍ കോവിഡ് ബാധിക്കുന്നത് ലക്ഷത്തില്‍ 30.04 പേര്‍ക്ക് മാത്രമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ലോകത്തെ ഏറ്റവും താഴ്ന്ന നിരക്കാണിതെന്നും രാജ്യത്തെ രോഗമുക്തരുടെ എണ്ണം ആക്ടീവ് കേസുകളെക്കാള്‍ കൂടുതല്‍ ഉയര്‍ന്നു വരികയാണെന്നും മന്ത്രാലയം അവകാശപ്പെട്ടു. ലോകാരോഗ്യ സംഘടന ജൂണ്‍ 21 – ന് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയില്‍ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ഒരു ലക്ഷം പേര്‍ക്കിടയില്‍ ഏറ്റവും താഴ്ന്ന നിരക്കിലാണെന്ന് വ്യക്തമാക്കുന്നത്.

രാജ്യത്ത് ഉയര്‍ന്ന ജനസാന്ദ്രത ഉണ്ടെങ്കില്‍പ്പോലും ഒരു ലക്ഷം പേര്‍ക്കിടയില്‍ 30.04 പേര്‍ക്ക് മാത്രമാണ് കോവിഡ് ബാധിക്കുന്നത്. ആഗോള ശരാശരി 114.67 – ല്‍ അധികമാണ്. അമേരിക്കയില്‍ ഒരുലക്ഷം പേര്‍ക്കിടയില്‍ 671.24 കേസുകളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. ജര്‍മനി, സ്‌പെയിന്‍, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ യഥാക്രമം 583.88, 526.22, 489.42 എന്നിങ്ങനെയാണ് നിരക്ക്.

കോവിഡ് വ്യാപനം തടയുന്നതിന് കേന്ദ്ര സര്‍ക്കാരും സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും സ്വീകരിച്ച ശക്തമായ നടപടികളാണ് നിരക്ക് താഴാന്‍ കാരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അവകാശപ്പെട്ടു. രാജ്യത്ത് ഇതുവരെ 2,37,195 പേര്‍ രോഗമുക്തി നേടി. 55.77 ശതമാനമാണ് നിലവില്‍ രാജ്യത്തെ രോഗമുക്തി നിരക്ക്. 1,74,387 ആക്ടീവ് കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്. രോഗികള്‍ക്കെല്ലാം കൃത്യമായ ആരോഗ്യ പരിചരണം ലഭിക്കുന്നു.