കോഴിക്കോട്: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ക്വാറന്റൈന്‍ നടപടികള്‍ കര്‍ശനമാക്കാന്‍ ജില്ലാ കലക്‌ടര്‍ സാംബശിവ റാവുവിന്റെ നിര്‍ദ്ദേശം. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും യാത്ര ചെയ്ത് ജില്ലയില്‍ എത്തുന്നവര്‍ 14 ദിവസം വീടുകളില്‍ കര്‍ശന റൂം ക്വാറന്റൈനിലും, തുടര്‍ന്നുളള 14 ദിവസം വീടുകളില്‍ നിരീക്ഷണത്തിലും കഴിയേണ്ടതാണെന്ന് കലക്ടര്‍ അറിയിച്ചു.

ക്വാറന്‍റൈന്‍ ലംഘനങ്ങള്‍ കൊവിഡ് 19 സാമൂഹ്യ വ്യാപനത്തിനു കാരണമാകുമെന്നതിനാലാണ് നടപടി. വീടുകളില്‍ നിരീക്ഷണത്തിലിരിക്കുന്നവര്‍ വൈദ്യസഹായത്തിനല്ലാതെ വീടിന് പുറത്തിറങ്ങാന്‍ പാടില്ല. മറ്റ് അത്യാവശ്യ കാര്യങ്ങള്‍ക്ക് ആര്‍ആര്‍ടിയുടെ അനുമതിയോടെ മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളു.

ഈ നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരേ എപ്പിഡമിക് ഓര്‍ഡിനന്‍സ് പ്രകാരവും ഐപിസി പ്രകാരവും നടപടി സ്വീകരിക്കുന്നതാണെന്നും കലക്ടര്‍ വ്യക്തമാക്കി. പ്രോട്ടോകോള്‍ ലംഘനങ്ങള്‍ ഉണ്ടാവുന്നപക്ഷം അതത് തദ്ദേശ സ്വയംഭരണ സെക്രട്ടറിമാരും ,മെഡിക്കല്‍ ഓഫീസര്‍മാരും റിപോര്‍ട്ട് നല്‍കേണ്ടതാണെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു.