ബീജിംഗ്:- മത്സ്യ ചന്തയില്‍ ഉപയോഗിക്കുന്ന ചോപ്പിംഗ് ബോര്‍ഡുകളില്‍ കൊറോണ രോഗാണു സാന്നിദ്ധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചൈനയിലെ ബീജിങ്ങിലുളള ത്സിന്‍ഫാഡി മൊത്തവ്യാപാര ചന്ത അടപ്പിച്ചു. ചൈനീസ് തലസ്ഥാന നഗരത്തിലെ ഏറ്റവും വലിയ പച്ചക്കറി-മാംസ വില്‍പന ചന്തയാണിത്.

വില്‍പനക്കാരില്‍ നിന്നും ജീവനക്കാരില്‍ നിന്നുമായി ശേഖരിച്ച 517 സാമ്ബിളുകളില്‍ 45 എണ്ണമെങ്കിലും കൊവിഡ് പോസിറ്റീവാണ്. ചന്തയോട് ചേര്‍ന്നുള്ള വീടുകളുള്ള ഭാഗങ്ങളില്‍ പൂര്‍ണ്ണ ലോക്ഡൗണ്‍ നടപ്പാക്കി. കൂടുതല്‍ കേസുകള്‍ ഉണ്ടാകാമെന്നും അതിനായുള്ള പരിശോധന കര്‍ശനമായി നടന്നു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

കൊവിഡ് വീണ്ടും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സ്ഥലത്തെ സൂപ്പ‌ര്‍ മാര്‍ക്കറ്റ് ശൃംഖലകളെല്ലാം ഇവിടെ നിന്നും മത്സ്യം വാങ്ങുന്നത് നിര്‍ത്തിവച്ചു. ഏകദേശം 55 ദിവസത്തിനു ശേഷം കഴിഞ്ഞ ആഴ്ചയിലാണ് ഒരു 52 വയസ്സുകാരന് ബീജിങ്ങില്‍ രോഗം സ്ഥിരീകരിച്ചത്. രണ്ട് ദിവസത്തിനകം ആറോളം പേര്‍‌ക്ക് രോഗം സ്ഥിരീകരിച്ചു.