ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍്റെ ഫലം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് സോളാ‍ര്‍ കേസിലെ പ്രതി സരിത.എസ്.നായ‍ര്‍ നല്‍കിയ ഹ‍ര്‍ജി സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റി വച്ചു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നം​ഗ ബെഞ്ച് ഇന്ന് ഹ‍ര്‍ജി പരി​ഗണിച്ചെങ്കിലും സരിത എസ് നായ‍രുടെ ഹ‍ര്‍ജി വാദിക്കാനായി അഭിഭാഷകരാരും കോടതിയിലെത്തിയിരുന്നില്ല. വാദിക്കാനുള്ള അഭിഭാഷകന്‍ ഹാജരാവാത്ത സ്ഥിതിക്ക് ഹ‍ര്‍ജി പരി​ഗണിക്കേണ്ട കാര്യമുണ്ടോ എന്ന് ചോദിച്ച സുപ്രീംകോടതി തുട‍ര്‍നടപടികള്‍ രണ്ടാഴ്ചത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു.

വയനാട്ടിലെ പത്രിക തള്ളിയ നടപടിയില്‍ വരണാധികാരിയുടെ ഭാഗത്ത് പിഴവുണ്ടായെന്നും അതിനാല്‍ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമാണ് സരിതയുടെ ആവശ്യം. തിരഞ്ഞെടുപ്പ് ഹര്‍ജിയായതിനാല്‍ സുപ്രീംകോടതി രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചേക്കും.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാന്‍ സരിത നല്‍കിയ നാമനിര്‍ദ്ദേശ പത്രിക തള്ളിയിരുന്നു. സോളാര്‍ കേസില്‍ സരിതയെ കോടതി ശിക്ഷിച്ച സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു പത്രിക തള്ളിയത്. അതേ സമയം രാഹുലിനെതിരെ മത്സരിക്കാന്‍ അമേഠി മണ്ഡലത്തി‌ല്‍ നല്‍കിയ പത്രിക വരണാധികാരി സ്വീകരിക്കുകയും ചെയ്തു.