തിരുവനന്തപുരം : മുംബൈ തീരത്ത് ആഞ്ഞടിയ്്ക്കാനൊരുങ്ങി നിസര്‍ഗ തീരത്തോട് അടുക്കുന്നു. തീവ്ര ന്യൂനമര്‍ദം നിസര്‍ഗ ചുഴലിക്കാറ്റായി മാറിയതായി കാലാവസ്ഥാ കേന്ദ്രം സൈക്‌ളോണ്‍ നിരീക്ഷണ വിഭാഗം അറിയിച്ചു. അര്‍ധരാത്രിയോടെ ഇതു തീവ്ര രൂപം പ്രാപിക്കും. മഹാരാഷ്ട്ര- തെക്കന്‍ ഗുജറാത്ത് തീരത്തെ ഹരിഹരേശ്വറിനും ദാമനും മധ്യത്തിലൂടെ നാളെ (ബുധന്‍) ഉച്ചകഴിഞ്ഞ് 3 മണിയോടെ കരയിലേക്കു കയറും. റായ്ഗഡ് ജില്ലയിലെ അലിബാഗിലൂടെയാവും കാറ്റ് കരയിലേക്കു കയറുക. നിലവില്‍ (ചൊവ്വ ഉച്ച) ഗോവയ്ക്ക് 280 കിമീ വടക്കുപടിഞ്ഞാറായും മുംബൈയ്ക്ക് 430 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായുമാണ് ചുഴലിയുടെ സ്ഥാനം.

നിസര്‍ഗ ചുഴലിക്കാറ്റായി മാറിയ ന്യൂനമര്‍ദം ബുധന്‍ ഉച്ചയോടെ മഹാരാഷ്ട്രയിലെ മുംബൈ, പാല്‍ഗാര്‍, താനെ, റായ്ഗഡ് ജില്ലകളെ ചുഴറ്റിയെറിയും. മണിക്കൂറില്‍ 70 മുതല്‍ 120 കിലോമീറ്റര്‍ വരെ ശക്തിയേറിയ കാറ്റാണ് ഏതാനും മണിക്കൂറിനുള്ളില്‍ രാജ്യത്തിന്റെ സാമ്ബത്തിക തലസ്ഥാനത്തോടു ചേര്‍ന്ന് വീശാനൊരുങ്ങുന്നത്. വന്‍തോതില്‍ മരങ്ങള്‍ കടപുഴകിയും പരസ്യബോര്‍ഡുകളും വൈദ്യുതി തൂണുകളും ഇളകി വീണും പലതരം നാശനഷ്ടങ്ങള്‍ ഉണ്ടാകുമെന്നു കാലാവസ്ഥാ വകുപ്പു മുന്നറിയിപ്പു നല്‍കി കഴിഞ്ഞു.