ന്യൂഡല്‍ഹി: 75-ാംമത് റഷ്യന്‍ വിക്ടറി പരേഡില്‍ ഇന്ത്യയുടെ കരുത്തുകാട്ടാന്‍ സായുധസേനാ വിഭാഗങ്ങള്‍ പുറപ്പെട്ടു. റെഡ് സ്‌ക്വയറില്‍ നടക്കുന്ന 75-ാംമത് വിക്ടറി പരേഡിലാണ് ഇന്ത്യന്‍ സൈനിക വ്യൂഹങ്ങളെ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ ക്ഷണിച്ചത്. ഇന്നലെ ഇന്ത്യയുടെ മൂന്ന് സേനകളുടേയും തിരഞ്ഞെടുക്കപ്പെട്ട സൈനികരാണ് പോയിരിക്കുന്നത്.

റഷ്യയുടെ രണ്ടാം ലോകമഹായുദ്ധത്തിന്റെ വിജയം അനുസ്മരിക്കുന്ന പരിപാടിയാണിത്. ഈ മാസം 24നാണ് ഇന്ത്യന്‍ സേന മാര്‍ച്ച്‌ ചെയ്യുക. ഇന്ത്യയുടെ 75 സൈനികരാണ് മൂന്ന് സേനകളേയും പ്രതിനിധീകരിച്ച്‌ പങ്കെടുക്കാനായി യാത്ര തിരിച്ചത്. ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷം പോലെ മുഴുവന്‍ സൈനിക ശേഷിയും പ്രദര്‍ശിപ്പിക്കുന്ന പരിപാടിയാണ് റഷ്യയുടെ വിക്ടറി മാര്‍ച്ച്‌. രാജ്യതലസ്ഥാനമായ മോസ്‌കോയിലെ റെഡ് സ്‌ക്വയറില്‍ വലിയ സംവിധാനങ്ങളാണ് ഇതിനായി ഒരുക്കിയിരി ക്കുന്നത്. മെയ് 9 ന് റഷ്യ നടത്താറുള്ള സൈനിക പരേഡ് കൊറോണ കാരണം മാറ്റിവച്ചിരുന്നു.

ജൂണ്‍ 24 പരേഡിനായി തിരഞ്ഞെടുക്കാനുള്ള കാരണവും റഷ്യന്‍ പ്രതിരോധ മന്ത്രാലയം വിശദീകരിച്ചു. 1945ല്‍ ഈ ദിവസമാണ് അന്നത്തെ സൈന്യം ബര്‍ലിനെതിരെ പോരാടി മോസ്‌ക്കോയെ രക്ഷിച്ച വിജയം പിടിച്ചെടുത്തത്. ഇത്തവണത്തെ പരേഡിനായി തയ്യാറെടുക്കുന്ന മുഴുവന്‍ സൈനിക വിഭാഗത്തിന്റേയും സുരക്ഷ പ്രത്യേകം ശ്രദ്ധിക്കാന്‍ സൈന്യത്തിന്റെ ആരോഗ്യവിഭാഗം വിപുലമായ തയ്യാറെടുപ്പാണ് നടത്തിയിരിക്കുന്നത്.