നിരത്തുകളിലെ വാഹനാഭ്യാസം ദുരന്തത്തിൽ കാലാശിക്കുന്നത് നിത്യസംഭവമാണ്. റീൽ ചിത്രീകരണത്തിനും മറ്റുമായി വാഹനം കടലിലും പുഴയിലും ഇറക്കുന്നതും മല കയറ്റുന്നതുമെല്ലാം സാമൂഹിക മാധ്യമങ്ങളിൽ സ്ഥിരമായി കാണാറുള്ളതാണ്. എന്നാൽ, വാഹനം ഉപയോഗിച്ച് കാണിക്കുന്ന അഹങ്കാരത്തിന്റെ മറ്റൊരു രൂപമാണ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായ ദൃശ്യങ്ങൾ. മഹീന്ദ്ര ഥാറുമായി റെയിൽവേ പാളത്തിൽ ഇറങ്ങിയായിരുന്നു ഈ അഭ്യാസം.
നാഗലാന്റ് ദിമാപൂരിൽ ഡിസംബർ 17-നാണ് സംഭവം. 65-കാരനായ മഹീന്ദ്ര ഥാർ ഉടമ അയാളുടെ വാഹനവുമായി റെയിൽവേ ട്രാക്കിലേക്ക് പ്രവേശിക്കുകയായിരുന്നു. ട്രാക്കിലൂടെ വാഹനമോടിക്കാൻ ശ്രമിക്കുന്നതിനിടെ റെയിൽവേ ജീവനക്കാരും പോലീസും ചേർന്ന് അദ്ദേഹത്തെ പിടികൂടുകയും വാഹനം പുറത്തെടുക്കുകയുമായിരുന്നു. വാഹനത്തേയും ഡ്രൈവറേയും പുറത്തെത്തിച്ചതിന് പിന്നാലെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്.
ദിമാപൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നാണ് ഡ്രൈവർ ഥാറുമായി ട്രാക്കിലേക്ക് പ്രവേശിച്ചത്. പിന്നീട് അയാൾ പ്രധാന സ്റ്റേഷൻ ഭാഗത്തേക്ക് ട്രാക്കിലൂടെ വാഹനമോടിക്കുകയായിരുന്നു. അൽപ്പ സമയത്തിന് ശേഷം വാഹനം പാളത്തിൽ കുടുങ്ങുകയും ചെയ്തു. ഇത് ശ്രദ്ധയിൽപെട്ട റെയിൽവേ സ്റ്റേഷൻ അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഈ അഭ്യാസം കണിച്ച ഥാർ ഡ്രൈവർ മദ്യപിച്ചിരുന്നതായും സംശയങ്ങൾ ഉയരുന്നുണ്ട്.
റെയിൽവേയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ദിമാപൂർ പോലീസ് റെയിൽവേ സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. പിന്നീട് റെയിൽവേ ജീവനക്കാരുടെയും ആർ.പി.എഫിന്റെയും സഹായത്തോടെ ഥാർ പുറത്തെടുക്കുകയായിരുന്നു. സ്റ്റേഷനിൽ ഉണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കേൽക്കുകയോ റെയിൽവേയുടെ ഉപകരണങ്ങൾക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ട്രെയിൻ ഗതാഗതത്തെ ബാധിച്ചിട്ടില്ലെന്നും റെയിൽവേ അറിയിച്ചു.
65 കാരനായ തെപ്ഫുനെയ്റ്റ്വോ എന്നയാളാണ് വാഹനമോടിച്ചിരുന്നത്. ദിമാപൂർ ജില്ലയിലെ സിഗ്നൽ അംഗാമി എന്ന സ്ഥലത്തെ താമസകാരനാണ് ഇയാൾ. വാഹനം പുറത്തെത്തിച്ചതിന് പിന്നാലെ തന്നെ പൊതുമുതൽ നശിപ്പിക്കാൻ ശ്രമിച്ചതിന് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. റെയിൽവെ പോലീസും ഇയാൾക്കെതിരേ കേസെടുത്തിട്ടുണ്ട്. യാത്രക്കാരെ അപകടത്തിലാക്കുന്നതും റെയിൽവേയുടെ ഉപകരണങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തതിനാണ് കേസ്. അഞ്ച് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.



