ട്രിനിഡാഡ്: ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച നാല് ഓവർ സ്പെല്ലുമായി ന്യൂസീലൻഡ് പേസർ ലോക്കി ഫെർഗൂസൻ. പാപ്പുവ ന്യൂഗിനിക്കെതിരായ മത്സരത്തിൽ നാല് ഓവർ എറിഞ്ഞ താരത്തിന്റെ നാല് ഓവറുകളും മെയ്ഡനായി. ഒരു റൺപോലും വഴങ്ങാതെ വീഴ്ത്തിയത് മൂന്നു വിക്കറ്റുകളും. ടി20 ലോകകപ്പ് ചരിത്രത്തിൽ നാല് ഓവറിൽ ഒരു റൺപോലും വഴങ്ങാതെ രണ്ടോ അതിലധികമോ വിക്കറ്റുകൾ വീഴ്ത്തുന്ന ആദ്യ താരമായിരിക്കുകയാണ് ഫെർഗൂസൻ.

കാനഡയുടെ സാദ് ബിൻ സഫറിനു ശേഷം ടി20-യിൽ നാല് ഓവറുകളും മെയ്ഡനാക്കുന്ന രണ്ടാമത്തെ ബൗളർ കൂടിയാണ് ഫെർഗൂസൻ. 2021 നവംബറിൽ പനാമയ്ക്കെതിരെയായിരുന്നു സഫറിന്റെ പ്രകടനം. 2014-ൽ ശ്രീലങ്കയുടെ നുവാൻ കുലശേഖര നെതർലൻഡ്സിനെതിരേ ബൗൾ ചെയ്ത രണ്ട് ഓവറുകളും മെയ്ഡനാക്കി ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു.

അതേസമയം അപ്രസക്തമായ മത്സരത്തിൽ ന്യൂസീലൻഡ് ഏഴു വിക്കറ്റിന്റെ ജയം സ്വന്തമാക്കി. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത കിവീസ്, പാപ്പുവ ന്യൂഗിനിയെ 78 റൺസിന് പുറത്താക്കി. ഫെർഗൂസനെ കൂടാതെ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി ട്രെൻഡ് ബോൾട്ടും ടിം സൗത്തിയും ഇഷ് സോധിയും കിവീസിനായി തിളങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസ് 12.2 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഡെവോൺ കോൺവെയാണ് (32 പന്തിൽ 35) കിവീസിന്റെ ടോപ് സ്കോറർ. ക്യാപ്റ്റൻ കെയ്ൻ വില്യംസൺ (18*), ഡാരിൽ മിച്ചൽ (19*) എന്നിവർ പുറത്താകാതെ നിന്നു. ഗ്രൂപ്പ് സിയിൽ നിന്ന് ന്യൂസീലൻഡും പാപ്പുവ ന്യൂഗിനിയും നേരത്തേ തന്നെ സൂപ്പർ എട്ട് കാണാതെ പുറത്തായിരുന്നു.