2023ലെ ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്ത്. ഐ.പി.എല്ലില്‍ വാതുവെപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ 7 വര്‍ഷത്തെ വിലക്ക് വരുന്ന സെപ്റ്റംബറില്‍ കഴിയാഞ്ഞിരിക്കെയാണ് ശ്രീശാന്തിന്റെ പ്രതികരണം. 2023ലെ ലോകകപ്പിന്റെ സമയത്ത് ശ്രീശാന്തിന്റെ പ്രായം 40ല്‍ എത്തും.

യാഥാര്‍ഥ്യ ബോധമില്ലാത്ത ലക്ഷ്യങ്ങള്‍ ഇല്ലെങ്കില്‍ താന്‍ സാധാരണക്കാരനായിപ്പോവുമെന്ന് തന്റെ ട്രെയിനര്‍ ഠിം ഗ്രോവര്‍ തന്നെ പഠിപ്പിച്ചിട്ടുണ്ടെന്നും ഇങ്ങനെയുള്ള ലക്ഷ്യങ്ങള്‍ സ്വപനം കണ്ടാല്‍ വലിയ കാര്യങ്ങള്‍ സംഭവിക്കുമെന്നും ശ്രീശാന്ത് പറഞ്ഞു. തന്റെ ശാരീരിക ക്ഷമതയെ കുറിച്ച്‌ തനിക്ക് പേടിയില്ലെന്നും വിഷാദകരമായ ഘട്ടങ്ങള്‍ ഒഴിവാക്കാന്‍ താന്‍ ഇപ്പോഴും ജോലികളില്‍ മുഴുകാറുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.

കഴിഞ്ഞ ദിവസം വിലക്ക് കഴിഞ്ഞ് ഫിറ്റ്നസ് തെളിയിച്ചാല്‍ ശ്രീശാന്തിനെ കേരളത്തിന്റെ രഞ്ജി ടീമിലേക്ക് പരിഗണിക്കുമെന്ന് പരിശീലകന്‍ ടിനു യോഹന്നാനും കേരള ക്രിക്കറ്റ് അസോസിയേഷനും വ്യക്തമാക്കിയിരുന്നു. 2011ലാണ് ശ്രീശാന്ത് അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്.