അഡിസ് അബാബ: എത്യോപ്യന്‍ പ്രതിപക്ഷ നേതാവ് ജാവര്‍ മുഹമ്മദിനെതിരെ ഭീകരവാദ കുറ്റം ചുമത്തി സര്‍ക്കാര്‍ . 2018 ല്‍ രാജ്യ തലസ്ഥാനത്ത് ഉണ്ടായ കലാപവുമായി ബന്ധപ്പെട്ടാണ് ജവാറിനെതിരെ ഭീകരവാദ കുറ്റം ചുമത്തിയിരിക്കുന്നത്. ജാവറിന് പുറമേ പ്രതിപക്ഷ പാര്‍ട്ടിയിലെ മറ്റ് 23 പേര്‍ക്ക് എതിരെയും ഭീകരവാദ കുറ്റം ചുമത്തിയിട്ടുണ്ട്.

ജാവറിനും മറ്റ് പ്രതിപക്ഷ അംഗങ്ങള്‍ക്കുമെതിരെ ഭീകരവാദ കുറ്റം ചുമത്തിയ വിവരം അറ്റോര്‍ണി ജനറലിന്റെ ഓഫീസ് ആണ് അറിയിച്ചത്. ജാവറിനെയും 23 പേരെയും നാളെ കോടതിയില്‍ ഹാജരാക്കും.

പ്രധാനമന്ത്രി അബി അഹമ്മദിനെ അധികാരത്തിലേക്ക് നയിച്ച സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പ്രമുഖനായ ഗായകന്‍ ഹചാലു ഹുണ്ടേസയുടെ കൊലപാതകത്തിന് ശേഷം 2018 ജൂലൈയില്‍ തലസ്ഥാനമായ അഡിസ് അബാബ, ഒറോമിയ മേഖലകളില്‍ ജാവറിന്റെ നേതൃത്വത്തില്‍ വ്യാപക കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. കലാപത്തില്‍ 180 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സംഭവ ശേഷം ജാവറിനെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. അതേസമയം ആശയങ്ങളോടുള്ള സര്‍ക്കാരിന്റെ വിയോജിപ്പാണ് ജാവറിനെ തടവിലാക്കാന്‍ കാരണമെന്നാണ് അഭിഭാഷകന്‍ പറയുന്നത്.