ബംഗ്ലാദേശി രാഷ്ട്രീയ പ്രവർത്തകൻ ഉസ്മാൻ ഹാദി വധത്തിലെ രണ്ട് പ്രധാന പ്രതികൾ കൊലപാതകത്തിന് ശേഷം മേഘാലയ അതിർത്തി വഴി ഇന്ത്യയിലേക്ക് പലായനം ചെയ്തതായി ധാക്ക മെട്രോപൊളിറ്റൻ പോലീസ്. ദി ഡെയ്‌ലി സ്റ്റാർ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. മൈമെൻസിംഗിലെ ഹലുഘട്ട് അതിർത്തി വഴിയാണ് സംശയിക്കപ്പെടുന്ന ഫൈസൽ കരീം മസൂദും ആലംഗീർ ഷെയ്ക്കും ഇന്ത്യയിലേക്ക് കടന്നതെന്ന് അഡീഷണൽ കമ്മീഷണർ എസ്എൻ നസ്രുൾ ഇസ്ലാം പറഞ്ഞു. ഡിഎംപി മീഡിയ സെന്ററിൽ നടന്ന പത്രസമ്മേളനത്തിലാണ് ഇവ വിശദീകരിച്ചത്.

‘ഞങ്ങളുടെ വിവരങ്ങൾ അനുസരിച്ച്, പ്രതികൾ ഹലുഘട്ട് അതിർത്തി വഴി ഇന്ത്യയിലേക്ക് പ്രവേശിച്ചു. അതിനുശേഷം, പുർതി എന്ന വ്യക്തിയാണ് അവരെ ആദ്യം സ്വീകരിച്ചത്. പിന്നീട്, സാമി എന്ന ടാക്സി ഡ്രൈവർ അവരെ മേഘാലയയിലെ തുറ നഗരത്തിലേക്ക് കൊണ്ടുപോയി,” നസ്രുൾ ഇസ്ലാം പറഞ്ഞതായി ദി ഡെയ്‌ലി സ്റ്റാർ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു. പ്രതികളെ സഹായിച്ച രണ്ട് വ്യക്തികളെ ഇന്ത്യൻ അധികൃതർ കസ്റ്റഡിയിലെടുത്തതായി പോലീസിന് അനൗപചാരിക റിപ്പോർട്ടുകൾ ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കി.