ജോധ്പൂർ: വിവാഹ വീട്ടിൽ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് 11 പേർക്ക് പരിക്കേറ്റു. രണ്ടു പേർ ഗുരുതരാവസ്ഥയിലാണ്. ജോധ്പൂരിലെ ബാവ്ഡിക്ക് സമീപമുള്ള ഹർധാനി ഗ്രാമത്തിലാണ് സംഭവം. പരുക്കേറ്റവരെ ജോധ്പൂരിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
സ്ഫോടനത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് പോലീസ് അറിയിച്ചു. കർഷകനായ വീരം റാമിന്റെ വീട്ടിലാണ് സ്ഫോടനം നടന്നത്. മകൻ മഹേന്ദ്രയുടെയും മകൾ ഗോഗിയുടെയും വിവാഹം നവംബർ 15നും 16നും നടക്കാനിരിക്കുകയായിരുന്നു. വിവാഹ ചടങ്ങിനുള്ള ഒരുക്കങ്ങൾക്കിടെ രണ്ടു പാചകവാതക ഗ്യാസ് സിലിണ്ടറുകൾ ഒന്നിനുപുറകെ ഒന്നായി പൊട്ടിത്തെറിക്കുകയായിരുന്നു.
ആദ്യ സ്ഫോടനത്തിൽ സിലിണ്ടർ പൊട്ടിത്തെറിച്ചതിനെതുടർന്ന് വലിയ ശബ്ദവും പുകയും ഉണ്ടായി. പരിക്കേറ്റ നാലു പേരെ ആശുപത്രിയിലേക്കു കൊണ്ടുപോയതിനു പിന്നാലെയാണ് രണ്ടാമത്തെ സിലിണ്ടറും പൊട്ടിത്തെറിച്ചതെന്ന് ദൃക്സാക്ഷി സുർത്താ റാം പറഞ്ഞു. സിലിണ്ടറിനു സമീപം വെൽഡിങ് ജോലികൾ നടക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം.



