പത്ത് മാസം മാത്രം പ്രായമുള്ള ആലിൻ ഷെറിൻ അബ്രഹാം ഇന്ന് കേരളത്തിന്റെ നൊമ്പരവും അഭിമാനവുമായി മാറിയിരിക്കുകയാണ്. മരണമെന്ന മഹാമൗനത്തിലേക്ക് മായുമ്പോഴും അഞ്ചുപേർക്ക് ജീവന്റെ വെളിച്ചം പകർന്നു നൽകിയ കുഞ്ഞ് മാലാഖയാണ് ആലിൻ ഷെറിൻ. പത്തുമാസം മാത്രം പ്രായമുള്ള ഈ കുരുന്ന് കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ചരിത്രത്തിൽ ഇടംപിടിച്ചിരിക്കുന്നു. 

മസ്തിഷ്കമരണം സംഭവിച്ച മകളുടെ വേർപാടിൽ തകർന്നുനിൽക്കുമ്പോഴും, മറ്റൊരു അഞ്ചു കുടുംബങ്ങളുടെ കണ്ണീരൊപ്പാൻ തയ്യാറായ ആലിന്റെ മാതാപിതാക്കളുടെ തീരുമാനം ലോകത്തിന് തന്നെ മാതൃകയാണ്. ഇന്ന് പത്തനംതിട്ട മല്ലപ്പള്ളിയിലെ വീട്ടിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കുന്ന സംസ്കാര ചടങ്ങിൽ ഒരു നാട് മുഴുവൻ ഈ കുരുന്നിന് കണ്ണീരോടെ വിട നൽകും.

ഫെബ്രുവരി 5-ന് കോട്ടയത്ത് നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ ആലിന് ഫെബ്രുവരി 13-ന് കൊച്ചിയിലെ ആശുപത്രിയിൽ വെച്ച് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.  കരൾ, രണ്ട് വൃക്കകൾ, ഹൃദയവാൽവ്, നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. ആറ് മാസം പ്രായമുള്ള ഒരു കുഞ്ഞ് ഉൾപ്പെടെ അഞ്ചുപേർക്കാണ് ഇതിലൂടെ പുതുജീവൻ ലഭിച്ചത്.