10 വര്‍ഷത്തിനുശേഷം ഇസ്രായേല്‍ – ഫലസ്തീന്‍ ഉന്നതനേതാക്കളുടെ ചര്‍ച്ച. ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസും ഇസ്രായേല്‍ പ്രതിരോധമന്ത്രി ബെന്നി ഗാന്‍റ്സുമാണ് കൂടിക്കാഴ്ച നടത്തിയത്. ജൂണില്‍ നഫ്താലി ബെനറ്റ് ഇസ്രായേല്‍ പ്രധാനമന്ത്രിയായി അധികാരമേറ്റശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.

വെസ്റ്റ്ബാങ്കിലെ രാമല്ലയിലാണ് ഗാന്‍റ്സ് 85കാരനായ അബ്ബാസുമായി ചര്‍ച്ച നടത്തിയത്. സുരക്ഷ നയം, പൗരന്മാര്‍, വെസ്റ്റ് ബാങ്കിലെയും ഗസ്സയിലെയും സാമ്ബത്തികാവസ്ഥ എന്നിവയായിരുന്നു പ്രധാനമായും ചര്‍ച്ചയായത്. വാഷിങ്ടണില്‍ യു.എസ് പ്രസിഡന്‍റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചക്കുശേഷം ബെനറ്റ് മടങ്ങിയെത്തിയതിനു പിന്നാലെയാണിത്. ഫലസ്തീെന്‍റ സമ്ബദ്വ്യവസ്ഥ ശക്തിപ്പെടുത്തുന്ന നടപടികള്‍ക്കൊരുങ്ങുകയാണ് ഇസ്രായേല്‍ എന്ന് ഗാന്‍റ്സ് അറിയിച്ചു.

വെസ്റ്റ്ബാങ്കിലെ സൈനികനടപടി നിര്‍ത്തിവെക്കുക, ഫലസ്തീനികള്‍ക്ക് ഇസ്രായേലിലെ ബന്ധുക്കളെ കാണാന്‍ അനുവദിക്കുക, ഇസ്രായേലിലേക്ക് കൂടുതല്‍ ഫലസ്തീന്‍ തൊഴിലാളികളെ സ്വീകരിക്കുക എന്നീ ആവശ്യങ്ങളാണ് അബ്ബാസ് മുന്നോട്ടുവെച്ചത്. ബന്ധം നിലനിര്‍ത്തുമെന്നുപറഞ്ഞാണ് ഇരുവരും പിരിഞ്ഞത്. അതേസമയം, തീവ്രവലതുപക്ഷ പാര്‍ട്ടിക്കാരനായ ബെനറ്റ് സ്വന്തം രാഷ്ട്രമെന്ന ഫലസ്തീനികളുടെ ആവശ്യത്തിന് എതിരാണ്.

ബിന്യമിന്‍ നെതന്യാഹു പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് ഇസ്രായേല്‍-ഫലസ്തീന്‍ ബന്ധം കൂടുതല്‍ വഷളായത്. അന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന ഡോണള്‍ഡ് ട്രംപിെന്‍റ പിന്തുണയോടെ യു.എസ് എംബസി തെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റുകയും ചെയ്തു. ഇക്കാലയളവില്‍ അബ്ബാസ് യു.എസുമായും ഇസ്രായേലുമായുള്ള ബന്ധം നിര്‍ത്തി. ജനപ്രീതി നഷ്ടമായി ഒറ്റപ്പെട്ടെങ്കിലും ഫലസ്തീനുമായി ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഏറ്റവും അനുയോജ്യനായ നേതാവായാണ് അബ്ബാസിനെ ബൈഡന്‍ ഭരണകൂടം കാണുന്നത്. കൂടിക്കാഴ്ച നടന്നത് അബ്ബാസിെന്‍റ സഹായി ഹുസൈന്‍ ശൈഖ് ട്വിറ്ററിലൂടെ ശരിവെച്ചു.