ന്യൂയോർക്ക്: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യക്കാരനായ ഭദ്രേഷ്കുമാര് ചേതന്‍ഭായ് പട്ടേലിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്കുന്നവര്ക്കുള്ള പ്രതിഫലം പത്തു ലക്ഷം ഡോളറായി ഉയര്‍ത്തി എഫ്ബിഐ.
രണ്ടരലക്ഷം ഡോളറിൽനിന്നാണ് പ്രതിഫലം ഉയർത്തിയത്. എഫ്ബിഐയുടെ ഏറ്റവും അപകടകാരികളായ പത്ത് പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ള ചേതന്‍ഭായ് 11 വര്‍ഷമായി ഒളിവിലാണ്.
2015 ഏപ്രിലില്‍ 12നു മേരിലാന്‍ഡില്‍ വച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് പട്ടേലിനെ എഫ്ബിഐ അന്വേഷിക്കുന്നത്. ബന്ധുവിന്റെ ഡോണട്ട് ഷോപ്പിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്. ഇവിടെവച്ച് പാലക്കി (21)നെ ഒരു വസ്തു ഉപയോഗിച്ച് പലതവണ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഇരുവരുടെയും വീസ തീർന്നതിനാൽ ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ച പാലക്കിനെ ഭര്‍ത്താവ് എതിര്‍ത്തിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി.
കൊലപാതകത്തിനുശേഷം ന്യുജഴ്സിയിലെ ഹോട്ടലിൽ മുറിയെടുത്ത പട്ടേലിനെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ല. പട്ടേല്‍ യുഎസില്‍ ബന്ധുക്കളോടൊപ്പം ഒളിച്ചിരിക്കുകയോ കാനഡയിലേക്കോ ഇന്ത്യയിലേക്കോ രക്ഷപ്പെട്ടിരിക്കുകയോ ആകാമെന്നാണ് എഫ്ബിഐ സംശയിക്കുന്നത്.



