ലെബനനിൽ ഇസ്രായേൽ തങ്ങളുടെ സൈനിക അധിനിവേശം ശക്തമാക്കുന്നതിന്റെ ആഘാതം വൈകാതെ തന്നെ ആഗോള സമ്പദ്വ്യവസ്ഥയെ വലിയ രീതിയിൽ ബാധിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ-വ്യാപാര നീക്കങ്ങൾക്ക് തടസ്സം സൃഷ്ടിച്ചതിന് പിന്നാലെ, ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽ ചാലുകളിലൊന്നായ ബാബ് അൽ മന്ദബ് കടലിടുക്കിലും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന ഭീഷണിയുമായി ഇറാനും അവരുടെ സഖ്യകക്ഷികളും ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.
ലെബനനിലെ ഇസ്രായേലിന്റെ തുടർച്ചയായ സൈനിക നടപടികൾ കാരണം അമേരിക്കയുമായി നടത്തുന്ന പരോക്ഷ ചർച്ചകൾ താൽക്കാലികമായി നിർത്തിവെക്കുകയാണെന്ന് ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ ചർച്ചകൾ തകരുന്നതിൽ തനിക്ക് യാതൊരുവിധ ആശങ്കയുമില്ലെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം.



