ഹരിയാനയിൽ രണ്ടാംദിവസവും ബി.ജെ.പി സർക്കാരിനെതിരെയുള്ള കർഷക പ്രതിഷേധം ആളിക്കത്തുന്നു.രഹസ്യമായി നടത്താനിരുന്ന ചടങ്ങ് പ്രതിഷേധക്കാർ മുൻകൂട്ടി അറിഞ്ഞ് എത്തുകയായിരുന്നു. ഫത്തേഹാബാദിൽ സംസ്ഥാന സഹകരണമന്ത്രി ഭൻവാരി ലാൽ പങ്കെടുത്ത ബി.ജെ.പി യോഗത്തിലേക്ക് ഞായറാഴ്ച കർഷകർ പ്രതിഷേധിച്ചു. ഝാജറിൽ ബി.ജെ.പി എംപി അരവിന്ദ് ശർമ്മ പങ്കെടുക്കാനിരുന്ന ചടങ്ങിലും കർഷകർ പ്രതിഷേധവുമായെത്തി.
കാർഷിക വിളകൾക്ക് മിനിമം താങ്ങുവില പ്രഖ്യാപിക്കാത്തതടക്കം കേന്ദ്രസർക്കാരിന്റെ നിയമങ്ങൾ കർഷകവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം സെപ്തംബർ മുതൽ രാജ്യത്തി്ന്റെ പലഭാഗങ്ങളിൽ കർഷക പ്രതിഷേധം നടന്നുവരികയാണ്. പഞ്ചാബ്, ഹരിയാന, യുപി തുടങ്ങി വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ ഡൽഹിയുടെ പലഭാഗത്തായി ഇപ്പോഴും പ്രതിഷേധത്തിലാണ്.
ശനിയാഴ്ച ഹിസാർ, ജമുനാനഗർ ജില്ലകളിൽ നടന്ന സംഘർഷം കണക്കിലെടുത്ത് യോഗസ്ഥലത്തിനു പുറത്ത് ബാരിക്കേഡുകൾ വിന്യസിച്ചിരുന്നെങ്കിലു കർഷകർ അത് മറികടന്നെത്തി പൊലീസുകാരുമായി ഏറ്റുമുട്ടി. ബി.ജെ.പി- സഖ്യകക്ഷി നേതാക്കൾ പൊതുപരിപാടികളിൽ പങ്കെടുക്കുന്നത് തടഞ്ഞുകൊണ്ട് പ്രതിഷേധക്കാർ നേരത്തേ രംഗത്തെത്തിയിരുന്നു.



