ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ നടന്ന അതിക്രൂരതയുടെ വാർത്തയിൽ നടുങ്ങിയിരിക്കുകയാണ് കേരളം. വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ 19-കാരി ശുചിമുറിയിൽ പ്രസവിച്ച ശേഷം നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. അവിവാഹിതയായ പെൺകുട്ടി പ്രസവിച്ച ഉടൻ തന്നെ കുഞ്ഞിനെ ശുചിമുറിയുടെ ജനലിലൂടെ പുറത്തേക്ക് എറിയുകയായിരുന്നു.
കുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയ ആശുപത്രി ജീവനക്കാർ നടത്തിയ തിരച്ചിലിലാണ് തെരുവ് നായ്ക്കൾ കറങ്ങിനടന്നിരുന്ന ഭാഗത്ത് നിന്നും കുട്ടിയെ കണ്ടെത്തിയത്. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന മെഡിക്കൽ സംഘത്തിന്റെ സമയബന്ധിതമായ ഇടപെടലാണ് കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പിതാവിനൊപ്പമാണ് യുവതി ആശുപത്രിയിലെത്തിയത്. അവിവാഹിതയായ യുവതി ഗർഭിണിയാണെന്ന വിവരം പെൺകുട്ടി ബന്ധുക്കളോടും ഡോക്ടറോടും മറച്ച് വയ്ക്കുകയായിരുന്നു.



