ഹരിതക്കെതിരായ മുസ്ലിം ലീഗിലെ നടപടി കേരളത്തിനാകെ അപമാനമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. സ്ത്രീ വിരുദ്ധ നടപടികളാണ് ലീഗ് സ്വീകരിക്കുന്നതെന്ന് എ.എ റഹീം പറഞ്ഞു. അറുപഴഞ്ചൻ ആശയങ്ങളുടെ തടവറയിലാണ് ലീഗെന്നും റഹീം ചൂണ്ടിക്കാട്ടി.

ജൂണ്‍ 22ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെയാണ് ഹരിതയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഉണ്ടാകുന്നത്. തുടർന്ന് എംഎസ്എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി നേരത്തെ ഹരിതാ നേതാക്കൾ വനിതാ കമ്മീഷന് പരാതി നൽകി. ഇതിന് പിന്നാലെ വിഷയം വിവാദമാവുകയും ഹരിത സംസ്ഥാന സമിതിയുടെ പ്രവർത്തനം മുസ്ലീംലീഗ് മരവിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ എംഎസ്എഫ് നേതാക്കളോട് വിശദികരണം തേടിയിട്ടുണ്ട്. എംഎസ്എഫ് നേതാക്കളോട് രണ്ടാഴ്ചയ്ക്കകം മറുപടി നൽകാൻ പാർട്ടി നിർദേശം. പികെ നവാസ്,കബീർ കുത്തുപറമ്പ്,വി എ വഹാബ് എന്നിവരോടാണ് വിശദികരണം തേടിയത്. ഗുരുതര അച്ചടക്കലംഘനം ഹരിതയിൽ നിന്നുണ്ടായെന്ന് ആരോപിച്ചാണ് മുസ്ലീം ലീഗിൻ്റെ നടപടി.

എംഎസ്എഫിനോട് ലീഗ് നേതൃത്വം കാണിച്ച നീതി ഹരിതയോട് കാണിച്ചില്ലെന്ന് എംഎസ്എഫ് നേതാവ് ഫാത്തിമ തഹലിയ അഭിപ്രായപ്പെട്ടു . ഹരിതയ്‌ക്കെതിരായ നടപടി പാര്‍ട്ടി തീരുമാനമാണ്. ഹരിത നേതാക്കള്‍ക്ക് പറയാനുള്ളത് കേള്‍ക്കാതെയാണ് കമ്മിറ്റി മരവിപ്പിച്ചത്. നടപടിയില്‍ സ്വാഭാവിക നീതിയുണ്ടായില്ലെന്നും ഹരിതയ്‌ക്കെതിരായ പരാമര്‍ശങ്ങളില്‍ വേദനയുണ്ടെന്നും ഫാത്തിമ തഹലിയ മാധ്യമങ്ങളോട് പ്രതികരിച്ചു.
മുസ്ലിം ലീഗ് നേതാക്കളെ ഓരോരുത്തരെയും നേരിട്ട് കണ്ടാണ് ഹരിത പരാതി ബോധ്യപ്പെടുത്തിയത്. പാര്‍ട്ടി വേദികളില്‍ പറഞ്ഞതിനുശേഷവും നടപടിയില്ലാതെ വന്നപ്പോഴാണ് വനിതാ കമ്മിഷനെ സമീപിച്ചത്. എംഎസ്എഫ് നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഫാത്തിമ തഹലിയ പറഞ്ഞു.