ഹാത്‌റസ് സംഭവത്തില്‍ ഉത്തരവാദിത്തമില്ലാതെ പെരുമാറിയ പൊലീസ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടി വേണമെന്നാശ്യപ്പെട്ട് നിയമവിദ്യാര്‍ത്ഥികള്‍. രാജ്യത്തെ 510 നിയമ വിദ്യാര്‍ത്ഥികള്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. ഇരകളുടെ മൃതദേഹത്തില്‍ കുടുംബത്തിന്റെ അവകാശം സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണം. സ്ത്രീസുരക്ഷയ്ക്കായി നിര്‍ഭയ ഫണ്ട് കാര്യക്ഷമമായി വിനിയോഗിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ കത്തില്‍ ആവശ്യപ്പെട്ടു.

അതേസമയം, പെണ്‍കുട്ടിയുടെ വീട്ടിലെ സുരക്ഷാ വര്‍ധിപ്പിച്ചു. കൂട്ടബലാത്സംഗം കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് 10 ദിവസം കൂടി അനുവദിച്ചിട്ടുണ്ട്. ഏഴ് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനായിരുന്നു സര്‍ക്കാരിന്റെ ആദ്യ നിര്‍ദേശം. ഹത്റാസിലെ പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടെയാണ് സെപ്റ്റംബര്‍ 30ന് പ്രത്യേക അന്വേഷണസംഘം സര്‍ക്കാര്‍ രൂപീകരിച്ചത്. ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആയിരുന്നു നിര്‍ദേശം. അതുപ്രകാരം ഇന്നായിരുന്നു റിപ്പോര്‍ട്ട് നല്‍കേണ്ടത്. വിശദമായ അന്വേഷണം നടക്കേണ്ടതിനാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയം പത്ത് ദിവസത്തേക്ക് നീട്ടി നല്‍കിയെന്ന് യുപി അഡീഷണല്‍ ചിഫ് സെക്രട്ടറി അവിനാഷ് കെ അവസ്തി അറിയിച്ചു. കുടുംബങ്ങളില്‍ നിന്നും പ്രദേശ വാസികളില്‍ നിന്നും അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തുന്ന നടപടി പുരോഗമിക്കുകയാണ്.