കൊച്ചി: 11 മണിക്കൂറോളം ചോദ്യം ചെയ്ത് വിട്ടയച്ച ബിനീഷ് കോടിയേരി വീണ്ടും ഇഡി ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ട്. ബിനീഷിന് ക്ലീന്‍ ചിട്ട് നല്‍കിയിട്ടില്ലയെന്നും താല്‍ക്കാലികമായിട്ടാണ് ബിനീഷിനെ വിട്ടയച്ചതെന്നും എന്‍ഫോഴ്സ്മെന്റ് വൃത്തങ്ങള്‍ അറിയിച്ചു.

ബിനീഷിന്റെ മൊഴികള്‍ പരിശോധിച്ച ശേഷം അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്യാന്‍ വിളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്വര്‍ണ്ണക്കള്ളക്കടത്തിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍, ബിനാമി ഇടപാടുകള്‍ എന്നിവ അന്വേഷിക്കുന്ന ഇഡി സംഘമാണ് ബിനീഷിനെ ചോദ്യം ചെയ്തത്. കഴിഞ്ഞ ഒരു മാസമായി ഇഡി നടത്തിയ അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യാന്‍ ഇഡിയുടെ ചെന്നൈ ജോയിന്റ് ഡയറക്ടര്‍ ജയഗണേഷും എത്തിയിരുന്നു.

ബിനീഷിന്റെ മൊഴി ഇതുവരെ ലഭിച്ചിട്ടുള്ള അന്വേഷണ റിപ്പോര്‍ട്ടുമായി താരതമ്യം ചെയ്യും. ഇതിനുശേഷമായിരിക്കും അടുത്ത ആഴ്ച വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത് എന്നാണ് സൂചന. UAE കോണ്‍സുലേറ്റിലെ വിസ സ്റ്റാംപിങ് സേവനങ്ങള്‍ ചെയ്തിരുന്ന UAFX കമ്പനി, ബിനീഷിന്റെ പേരില്‍ ബംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 2 കമ്പനികളായ ബി കാപ്പിറ്റല്‍ ഫൈനാന്‍ഷ്യല്‍ സൊല്യൂഷ്യന്‍സ്, ബി കാപ്പിറ്റല്‍ ഫോറെക്സ് ട്രേഡിംഗ് എന്നിവയുടെ സാമ്പത്തിക ഇടപ്പാടുകളുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ ഈ അന്വേഷണം.

അന്വേഷണ ഏജന്‍സിയുടെ അഭിപ്രായമനുസരിച്ച്‌ ഈ കമ്പനികള്‍ അനധികൃത പണം ഇടപാടുകള്‍ക്ക് വേണ്ടി മാത്രം തുടങ്ങിയ സ്ഥാപനമെന്നാണ്. ഇതിനിടയില്‍ ബംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദുമായി ബിനീഷിന് അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം കണക്കാക്കിയാണ് ബിനീഷിനെ ഇഡി ചോദ്യം ചെയ്യുന്നത്.