ന്യുയോര്‍ക്ക്: ലോകത്തെ ഏറ്റവും മാരകമായ മഹാമാരിയായി കണക്കാക്കപ്പെടുന്നതാണ് 1918ലെ സ്പാനിഷ് ഫ്‌ളൂ. 1918 ഫെബ്രുവരി മുതല്‍ 1920 ഏപ്രില്‍ വരെ നീണ്ട ഈ മഹാമാരി 500 ദശലക്ഷത്തോളം പേരെ ബാധിക്കുകയും 17 ദശലക്ഷം മുതല്‍ 50 ദശലക്ഷം വരെ മനുഷ്യരെ കൊന്നൊടുക്കുകയും ചെയ്തു.

ഒന്നാം ലോകമഹായുദ്ധത്തില്‍ മരിച്ചതിനെക്കാള്‍ കൂടുതല്‍ മനുഷ്യര്‍ ഈ മഹാമാരിക്ക് ഇരയായതായിട്ടാണ് കണക്കാക്കുന്നത്. കോവിഡ്19 പടര്‍ന്ന് തുടങ്ങിയത് മുതല്‍ ലോകം ഏറ്റവുമധികം വായിച്ചതും സ്പാനിഷ് ഫ്‌ളൂവിന്റെ നടുക്കുന്ന ഓര്‍മകളെ കുറിച്ചാണ്. എന്നാല്‍, ഈ ഘട്ടത്തില്‍ തടയാന്‍ സാധിച്ചില്ലെങ്കില്‍ സ്പാനിഷ് ഫ്‌ളൂവിനേക്കാല്‍ മാരകമായ മഹാമാരിയായി കോവിഡ്19 മാറുമെന്ന് ഗവേഷണ പഠനം മുന്നറിയിപ്പ് നല്‍കുന്നു.

സ്പാനിഷ് ഫ്‌ളൂവിന്റെ മൂര്‍ധന്യാവസ്ഥയില്‍ കണ്ടതിന് സമാനമായ മരണത്തിന്റെ ആനുപാതം കൊവിഡിന്റെ ആരംഭത്തിലും കണ്ടെത്തിയതായി ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. ജെറെമി ഫോസ്റ്റ് പറയുന്നു. ന്യുയോര്‍ക്ക് നഗരത്തിലെ മരണനിരക്കുകള്‍ താരതമ്യം ചെയ്താണ് പഠനം നടത്തിയത്.

ഇതിനായി സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെയും ന്യുയോര്‍ക്ക് സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്ഡ് മെന്റല്‍ ഹൈജീന്റെയും യുഎസ് സെന്‍സസ് ബ്യൂറോയുടെയും കണക്കുകള്‍ പഠനത്തിനായി ഉപയോഗിച്ചു.