ബെംഗളൂരു: കോവിഡ് രോഗി സെക്യൂരിറ്റിയുടെ ശരീരത്തില്‍ തുപ്പിയ ശേഷം ഓടി രക്ഷപ്പെട്ടു. ഇയാള്‍ പോലീസ് കേസിലെ പ്രതിയുമാണ്. ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ ഇന്നലെയാണ് സംഭവം. ചൊവ്വാഴ്ചയാണ് യുവാവ് ആശുപത്രിയില്‍ എത്തിയത്.

ഇയാളുടെ പേരില്‍ ഒരു ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് കേസ് എടുത്തിട്ടുണ്ടെന്നും യുവാവിനെ കാണാതായതിനെത്തുടര്‍ന്ന് അന്വേഷണം നടക്കുന്നുണ്ടെന്നും ബെംഗളൂരു ഡെപ്യൂട്ടി കമ്മീഷണര്‍ രോഹിണി സെപാത് കട്ടോച്ച്‌ പറഞ്ഞു. കോവിഡ് ചികിത്സയിലിരിക്കുന്ന രോഗി ആശുപത്രിയില്‍ നിന്നും രക്ഷപ്പെടുന്നത് ബെംഗളൂരുവില്‍ ഇതാദ്യത്തെ സംഭവമാണ്.

മുന്‍പ്, ബെംഗളൂരുവില്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ റോഡ്‌ഷോ നടത്തിയ ജെ.ഡി.എസ് നേതാവ് ഇമ്രാന്‍ പാഷയെ ജൂണ്‍ ഏഴിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന പാഷ രോഗമുക്തി നേടി ഡിസ്ചാര്‍ജ് ആയതോടെ ഇദ്ദേഹത്തെ സ്വീകരിക്കാന്‍ നിരവധി ആളുകള്‍ തടിച്ചുകൂടുകയും റോഡ്‌ഷോ നടത്തുകയും ചെയ്തിരുന്നു.