മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ ടി.യെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ED) ബുധനാഴ്ച സിഎംആർഎൽ (CMRL) കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഏകദേശം ഒമ്പത് മണിക്കൂറോളം ചോദ്യം ചെയ്തു. രാവിലെ 10:30 ഓടെ കൊച്ചിയിലെ ഇഡി ഓഫീസിൽ എത്തിയ വീണ രാത്രി എട്ട് മണിയോടെയാണ് അവിടെനിന്നും പുറത്തിറങ്ങിയത്. ചോദ്യം ചെയ്യലിനോടനുബന്ധിച്ച് ഇഡി ഓഫീസിന് പുറത്ത് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ഭർത്താവും എംഎൽഎുമായ പി. എ. മുഹമ്മദ് റിയാസിനൊപ്പമാണ് വീണ ഇഡി ഓഫീസിലെത്തിയത്.
പിടിഐയുടെ റിപ്പോർട്ട് പ്രകാരം, ഇതിനുമുമ്പ് ജൂൺ 12-ന് ഹാജരാകാൻ ഇഡി സമൻസ് അയച്ചിരുന്നുവെങ്കിലും ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി അവർ ഹാജരാകാൻ അസൗകര്യം അറിയിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ഏജൻസി പുതിയ സമൻസ് അയച്ചതും പ്രവർത്തനരഹിതമായ അവരുടെ ഐടി കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ രേഖകൾ ആവശ്യപ്പെട്ടതും.



