അജു വാരികാട്

വാഷിംഗ്ടണ്‍ ഡിസി: നാലാമത്തെ കൊറോണ വൈറസ് സാമ്പത്തിക ഉത്തേജക പാക്കേജുമായി ബന്ധപ്പെട്ട് ക്യാപിറ്റല്‍ ഹില്ലില്‍ ചര്‍ച്ചകള്‍ വൈകുന്നതിന് ഡെമോക്രാറ്റുകളെ കുറ്റപ്പെടുത്തി പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്.

അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പിനു കാരണമായേക്കാവുന്ന സാര്‍വത്രിക മെയില്‍ ഇന്‍ ബാലറ്റുകള്‍ക്ക് ധനസഹായം നല്‍കണമെന്ന ഡെമോക്രാറ്റുകളുടെ ആവശ്യം സാമ്പത്തിക ഉത്തേജക പാക്കേജ് ജനങ്ങളിലേക്ക് എത്തിക്കാന്‍ വൈകിക്കുന്നതായി ട്രംപ് കുറ്റപ്പെടുത്തി. ഫോക്സ് ബിസിനസിന്‍റെ മരിയ ബാര്‍ട്ടിറോമോയുമായി ഇന്നു രാവിലെ നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് പ്രസിഡന്‍റ് ഇക്കാര്യം അറിയിച്ചത്. മെയില്‍ ഇന്‍ വോട്ടിംഗിന് കോടിക്കണക്കിന് ഡോളര്‍ ധനസഹായം നല്‍കണമെന്നാണ് ഡെമോക്രാറ്റുകളുടെ ആവശ്യം. ഇത് അവരുടെ കുഴപ്പം ആണ്, തട്ടിപ്പു നടത്താന്‍ അവര്‍ക്കു 3.5 ബില്യണ്‍ ഡോളര്‍ വേണം. മെയില്‍-ഇന്‍ ബാലറ്റിനും സാര്‍വത്രിക മെയില്‍ ഇന്‍ ബാലറ്റിനും പോസ്റ്റോഫീസിന് 25 ബില്യണ്‍ ഡോളര്‍ വേണം. തെരഞ്ഞെടുപ്പിനെ അവരുടെ വരുതിയിലാക്കാന്‍ ഈ പണം കൊണ്ട് അവര്‍ക്കു സാധിക്കും – ട്രംപ് പറഞ്ഞു.

വിര്‍ജീനിയ പോലുള്ള സംസ്ഥാനങ്ങളെ ഉദ്ധരിച്ച്‌ “നായ്ക്കള്‍ക്കും മരിച്ചവര്‍ക്കും’ ബാലറ്റുകള്‍ അയച്ചിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട് പ്രസിഡന്‍റ് ട്രംപ് ഈ നടപടിയെ കടുത്ത ഭാക്ഷയില്‍ ആക്ഷേപിച്ചു. ന്യൂയോര്‍ക്കില്‍ 500,000 ത്തിലധികം ഫോണി ബാലറ്റ് അപേക്ഷകള്‍ അയച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മെയില്‍‌-ഇന്‍‌ വോട്ടിംഗ് സംസ്ഥാനത്തെ പ്രൈമറി മല്‍‌സരങ്ങളില്‍ ചില ഫലങ്ങള്‍‌ പ്രഖ്യാപിക്കുന്നതില്‍‌ ഒരാഴ്ച വരെ വൈകിയിരുന്നു.

ഈ പകര്‍ച്ചവ്യാധിയിലും ആളുകള്‍ക്ക് പുറത്തു പോയി വോട്ടു ചെയ്യുന്നതില്‍ ഒരു പ്രശ്നവുമില്ല അവര്‍ ഒന്നാം ലോകമഹായുദ്ധത്തിലും രണ്ടാം ലോകമഹായുദ്ധത്തിലും വോട്ട് ചെയ്തവരാണ്. ഡെമോക്രാറ്റുകളാണ് ഈ വ്യവസ്ഥയെ കബളിപ്പിക്കുന്നത്. അതുകൊണ്ട് എല്ലാവര്‍ക്കും വോട്ടര്‍ ഐഡി ഉണ്ടായിരിക്കണം – ട്രംപ് കൂട്ടിചേര്‍ത്തു.