സംസ്ഥാനത്ത് ഇനി ലോക്ഡൗൺ ഉണ്ടാകില്ലെന്ന സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രായോഗികമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണിത്. വീടുകളിൽ ക്വാറന്റീനിൽ ഉള്ളവർ പുറത്തിറങ്ങിയാൽ പിഴ ചുമത്തേണ്ടി വരുമെന്നും സ്വന്തം ചെലവിൽ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക് മാറണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഇന്നലെ നടന്ന തദ്ദേശസ്ഥാപന പ്രതിനിധികളുമായി ചേർന്ന യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.

സംസ്ഥാന വ്യാപകമായി ലോക്ഡൗൺ പോലുള്ള നടപടികൾ ഏർപ്പെടുത്തുന്നത് സാമ്പത്തിക മേഖലയിൽ അടക്കം ഉണ്ടാക്കുന്ന പ്രതിസന്ധി വലുതാണ്. സമൂഹിക പ്രതിരോധ ശേഷി നേടി സാധാരണ നിലയിലേക്ക് നീങ്ങണമെന്നാണ് വിദഗ്ധരുടെ അഭിപ്രായമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് രോഗികളുടെ എണ്ണം ഉയരാൻ കാരണം പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്‌ച്ചയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രോഗികൾ പോലും ക്വാറന്റീൻ ലംഘിക്കുന്നതും രോഗവ്യാപനത്തിന് ഇടായാക്കി. ദിവസേനയുള്ള രാത്രി കർഫ്യൂ, ഞായറാഴ്‌ച്ചയുള്ള പൂർണ ലോക്ഡൗൺ തുടങ്ങിയവ പിൻവലിക്കണമെന്ന വിദഗ്ധരുടെ നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ കൊറോണ സാഹചര്യം വിലയിരുത്താൻ ഇന്ന് യോഗം ചേരും. പ്രായോഗികമായവ നടപ്പാക്കാനാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.