ഇറാൻ യുദ്ധത്തിൽ അമേരിക്കയെ പിന്തുണച്ചവർക്ക് പ്രതിഫലവും വിട്ടുനിന്നവർക്ക് ശിക്ഷയും നൽകാനൊരുങ്ങി ട്രംപ് ഭരണകൂടം. ഇതിന്റെ ഭാഗമായി നാറ്റോ (NATO) സഖ്യകക്ഷികളെ ‘നല്ലവരെന്നും’ (Nice) ‘മോശക്കാരെന്നും’ (Naughty) തരംതിരിച്ചുകൊണ്ടുള്ള പട്ടിക ട്രംപ് തയ്യാറാക്കിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. സഖ്യകക്ഷികൾ നൽകുന്ന പ്രതിരോധ സംഭാവനകളും യുദ്ധത്തിലെ നിലപാടും അടിസ്ഥാനമാക്കിയാണ് ഈ നീക്കം.

നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ ഈ മാസം ആദ്യം വാഷിംഗ്ടൺ സന്ദർശിക്കുന്നതിന് മുന്നോടിയായാണ് ഇത്തരമൊരു പട്ടിക തയ്യാറാക്കിയതെന്ന് ‘പൊളിറ്റിക്കോ’ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഡിസംബറിൽ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് മുന്നോട്ടുവെച്ച ആശയത്തിന്റെ തുടർച്ചയായാണ് ഈ പട്ടികയെ കാണുന്നത്. മാതൃകാപരമായ സഖ്യകക്ഷികൾക്ക് അമേരിക്കയിൽ നിന്ന് പ്രത്യേക പരിഗണന ലഭിക്കുമെന്നും അല്ലാത്തവർ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.