തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ധന നികുതി കുറയ്ക്കാനാകില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തില്‍ നികുതി കുറവാണെന്ന് മന്ത്രി വ്യക്തമാക്കി. പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു ധനമന്ത്രി.

മുസ്‌ലിം ലീഗിലെ എന്‍. ഷംസുദ്ദീനാണ് നോട്ടിസ് നല്‍കിയത്.പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തില്‍ ബി.ജെ.പിക്കെതിരെ ഒന്നും പറയുന്നില്ലെന്നും, പെട്രോള്‍ വില വര്‍ദ്ധിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാരാണെന്നും മന്ത്രി പറഞ്ഞു.

ഇന്ധന വില ജി.എസ്ടി.യില്‍ കൊണ്ടുവരില്ല. സംസ്ഥാനത്തിന് ആകെ വരുമാനം മദ്യം, ഇന്ധന വില എന്നിവയില്‍ നിന്നാണ്. സംസ്ഥാനത്തിന് വരുമാനം വേണ്ടെന്ന് പറയുന്നത് ആരെ സഹായിക്കാനാണെന്നും കെ എന്‍ ബാലഗോപാല്‍ ചോദിച്ചു.

പെട്രോള്‍, ഡീസല്‍ വില ഇന്ധന വില നിയന്ത്രണം എടുത്തുകളഞ്ഞത് യു.പി.എ സര്‍ക്കാരാണ്. അതിനുശേഷം വന്ന മോദി സര്‍ക്കാര്‍ അതു പിന്തുടര്‍ന്നു. ഇടതുപക്ഷം അതിനെ എതിര്‍ത്തപ്പോഴും കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ ഒന്നും പറഞ്ഞില്ലെന്നും ധനമന്ത്രി വിമര്‍ശിച്ചു.