ദി ഹണ്ട്രഡ്’ ക്രിക്കറ്റ് ലീഗിലെ ലണ്ടൻ സ്പിരിറ്റ് ടീമിൻ്റെ പരിശീലകനും മുൻ ഓസ്ട്രേലിയൻ താരവുമായ ഇതിഹാസ സ്പിന്നർ ഷെയ്‌ൻ വോണിനു കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതേ തുടർന്ന് താരത്തെ ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്. ഇന്ന്, ലണ്ടൻ സ്പിരിറ്റും സതേൺ ബ്രേവും തമ്മിലുള്ള മത്സരം ആരംഭിക്കുന്നതിനു മുൻപ് വോൺ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ ആൻ്റിജൻ ടെസ്റ്റിലാണ് വോൺ വൈറസ് ബാധിതനാണെന്ന് കണ്ടെത്തിയത്. താരത്തിൻ്റെ ആർടിപിസിആർ ടെസ്റ്റ് റിസൽട്ട് വന്നിട്ടില്ല.
നേരത്തെ, ട്രെൻ്റ് റോക്കറ്റ്സ് പരിശീലകൻ ആൻഡി ഫ്ലവറും കൊവിഡ് ബാധിതനായിരുന്നു. കഴിഞ്ഞ ആഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹം ഇപ്പോഴും ഐസൊലേഷനിലാണ്.
അതേസമയം, യുഎഇയിൽ നടക്കുന്ന ഐപിഎൽ രണ്ടാം പാദ മത്സരത്തിൽ ന്യൂസീലൻഡ് താരങ്ങൾ പങ്കെടുക്കും. ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ് തലവൻ ഡേവിഡ് വൈറ്റ് ആണ് ഇക്കാര്യം അറിയിച്ചത്. ഐപിഎൽ നടക്കുന്ന സമയത്ത് പാക് പരമ്പര ഉണ്ടെങ്കിലും അതിനു പകരം താരങ്ങൾ ഐപിഎൽ കളിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കെയിൻ വില്ല്യംസൺ, ട്രെൻ്റ് ബോൾട്ട്, ജെയിംസ് നീഷം, ലോക്കി ഫെർഗൂസൻ എന്നീ താരങ്ങൾക്കാണ് ഐപിഎലിൽ പങ്കെടുക്കാൻ അനുമതി. ആർസിബിയുടെ യുവതാരം ഫിൻ അലൻ കളിക്കുമോ എന്നതിൽ വ്യക്തതയില്ല.
എന്നാൽ, ദക്ഷിണാഫ്രിക്കൻ താരങ്ങൾ ഐപിഎലിൽ പങ്കെടുത്തേക്കില്ല. ശ്രീലങ്കൻ പര്യടനം ഉള്ളതിനാലാണ് ദക്ഷിണാഫ്രിക്കൻ താരങ്ങൾ ഐപിഎലിനെത്തുന്ന കാര്യം സംശയത്തിലായിരിക്കുന്നത്. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളടങ്ങിയ പര്യടനം സെപ്തംബർ 12നാണ് അവസാനിക്കുക. സെപ്തംബർ 19ന് ഐപിഎൽ ആരംഭിക്കും. യുഎഇ സർക്കാർ ബബിൾ ടു ബബിൾ ട്രാൻസ്ഫർ അനുവദിക്കുമെങ്കിൽ ശ്രീലങ്കൻ പര്യടനം കഴിഞ്ഞ് താരങ്ങൾ നേരെ ഐപിഎലിനെത്തും. ഐപിഎലിനെത്താൻ കഴിഞ്ഞാലും ആദ്യ ചില മത്സരങ്ങളിൽ കളിക്കാൻ ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് സാധിക്കില്ല.
കൊവിഡ് വ്യാപനം മൂലം നിർത്തിവച്ച ഐപിഎൽ പുനരാരംഭിക്കുമ്പോൾ ആദ്യപോരാട്ടം ഐപിഎല്ലിലെ എൽ ക്ലാസിക്കോയായി ആരാധകർ കണക്കാക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സും മുംബൈ ഇന്ത്യൻസും തമ്മിൽ നടക്കും. ഐപിഎൽ ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന ടീമാണ് ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈയും രോഹിത്ത് നയിക്കുന്ന മുംബൈയും.



