ഹിമാചൽ പ്രദേശിലെ കിന്നോറിൽ വീണ്ടും മണ്ണിടിച്ചിൽ. തുടർന്ന് രക്ഷാ പ്രവർത്തനം നിർത്തിവച്ചു. ഐടിബിപി, ദേശീയ ദുരന്തനിവാരണ സേന, പൊലീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനങ്ങൾ പുരോഗമിച്ചിരുന്നത്. എന്നാൽ പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടായത് രക്ഷാ പ്രവർത്തനത്തെ തടസപ്പെടുത്തി. നൂർപൂരിൽ നിന്നും എൻഡിആർഎഫിന്റെ 31 അംഗ സംഘം കൂടി രക്ഷ പ്രവർത്തനത്തിൽ പങ്കുചേർന്നിരുന്നു.
മണ്ണിടിച്ചിൽ ഉണ്ടായ റിക്കാൻ പിയോ – ഷിംല ദേശീയ പാതയിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയുള്ള സത്ലജ് നദിയിൽ വരെ അപകടത്തിൽ പെട്ട വാഹനങ്ങളുടെ അവശിഷ്ടങ്ങൾ എത്തിയതായി കണ്ടെത്തിയിരുന്നു. നദിക്കരയിൽ നിന്നാണ് ഇന്ന് രാവിലെ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഹിമാചൽ പ്രദേശ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ റെ ഒരു ബസ്സും, രണ്ട് കാറുകളും, ഒരു ടാറ്റാ സുമോയും മണ്ണിനടിയിൽ പെട്ടതായി സംസ്ഥാന ദുരന്ത നിവാരണ വിഭാഗം സ്ഥിരീകരിച്ചു.
പൂർണ്ണമായും തകർന്ന നിലയിൽ ഒരു അൾട്ടോ കാർ കണ്ടെത്തിയെങ്കിലും യാത്രക്കാരെ കണ്ടെത്താനായിട്ടില്ല. അപകടത്തിൽപ്പെട്ട ടാറ്റാ സുമോയിൽ നിന്നാണ് 8 പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു ബൊലേറോ കാറും അപകടത്തിൽ പെട്ടതായി വിവരം ലഭിച്ചെങ്കിലും ഇതുവരെയും കണ്ടെത്താനായിട്ടില്ലെന്ന് ദുരന്തനിവാരണ വിഭാഗം അറിയിച്ചു.
മുഖ്യമന്ത്രി ജയറാം ടാക്കൂർ മേഖലയിൽ ആകാശനിരീക്ഷണം നടത്തി, രക്ഷാപ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി.



