കഴക്കൂട്ടത്ത് വീടിനു സമീപം നിന്ന യുവാവിനെ അകാരണമായി പൊലീസ് മർദിച്ചതായി പരാതി. കഴക്കൂട്ടം സ്വദേശി ഷിബുകുമാറിനെയാണ് പൊലീസ് മർദിച്ചത്. സംഭവത്തെ തുടർന്ന് ഷിബുകുമാർ ഡി.ജി.പി.ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി.
ഞായറാഴ്ച രാത്രിയാണ് പരാതിക്ക് ആധാരമായ സംഭവം നടന്നത്. നിർമ്മാണ പ്രവർത്തികൾ നടക്കുന്ന പുതിയ വീട്ടിൽ പോയി മടങ്ങവേ കാറിലെത്തിയ പൊലീസ് സംഘം മർദിച്ചുവെന്നാണ് പരാതി. ലാത്തി കൊണ്ട് പല തവണ തന്നെ അടിച്ചുവെന്ന് ഷിബുകുമാർ പറഞ്ഞു. ഷിബുവിന്റെ മുതുകിലും തോളിലും ഇടുപ്പിലും അടികൊണ്ട പാടുണ്ട്. ഇയാൾ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
എന്നാൽ സാമൂഹ്യ വിരുദ്ധരെ ഓടിച്ച് വിടുക മാത്രമാണ് ചെയ്തതെന്നാണ് സംഭവത്തിൽ പൊലീസ് നൽകിയ വിശദീകരണം. കഴക്കൂട്ടം എസ്.ഐ. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പോളിസി സംഘമാണ് മർദിച്ചതെന്നാണ് ആരോപണം. കഴക്കൂട്ടം മേൽപാലത്തിനു താഴെ സ്ഥിരമായി സാമൂഹ്യ വിരുദ്ധ സംഘം തമ്പടിക്കുന്നതായി പരാതി ലഭിച്ചുവെന്നും അതിന്റെ ഭാഗമായി സ്ഥലത്ത് പട്രോളിംഗിനെത്തിയാതാണെന്നും പൊലീസ് പറയുന്നു.



