കേന്ദ്രസര്ക്കാമരിന്റെ ദേശീയ ധനസമാഹരണ പദ്ധതിയെ വിമർശിച്ച കോണ്ഗ്രസസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ധനമന്ത്രി നിർമലാ സീതാരാമൻ. ധനസമാഹരണം എന്താണെന്ന് രാഹുലിന് അറിയുമോയെന്ന് നിർമലാ സീതാരാമൻ ചോദിച്ചു.. കൈക്കൂലി വാങ്ങി രാജ്യത്തെ വിഭവങ്ങൾ വിറ്റുതുലച്ചത് കോൺഗ്രസാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.
ദേശീയ ധനസമാഹരണ പദ്ധതി അനാവരണം ചെയ്തതിന് പിന്നാലെ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനമാണ് രാഹുൽ ഉന്നയിച്ചിരുന്നത്. പദ്ധതി കഴിഞ്ഞ 70 കൊല്ലം ഭരിച്ച സർക്കാരുകൾ ഉണ്ടാക്കിയ നേട്ടങ്ങളെ നശിപ്പിക്കുന്നതിനായി രൂപപ്പെടുത്തിയതാണെന്നും ഇന്ത്യയുടെ രത്നങ്ങളെയാണ് മോദി സർക്കാർ വിറ്റു തുലയ്ക്കുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തിയിരുന്നു.
സ്വകാര്യവത്കരണത്തിന് കോൺഗ്രസ് എതിരല്ലെന്നും എന്നാൽ തങ്ങളുടെ നയത്തിന് ഒരു യുക്തിയുണ്ടായിരുന്നുവെന്നും രാഹുൽ ചൂണ്ടിക്കാട്ടി. മോദി സർക്കാരിന്റെ നയം രൂക്ഷമായ തൊഴിലില്ലായ്മ സൃഷ്ടിക്കുമെന്നും രാഹുൽ വിമർശിച്ചു.
നിയമാനുസൃതമായ കൊള്ള, സംഘടിതമായ കവർച്ച എന്നാണ് കോൺഗ്രസ് മോണിറ്റൈസേഷൻ പൈപ്പ് ലൈൻ പദ്ധതിയെ വിമർശിച്ചത്. രാജ്യത്തെ ജനങ്ങളുടെ കഷ്ടപ്പാടിലൂടെ നൂറ്റാണ്ടുകൾ കൊണ്ട് ഉണ്ടാക്കിയ കോടിക്കണക്കിന് രൂപയുടെ സ്വത്ത് കേന്ദ്രസർക്കാർ അവരുടെ കോടീശ്വരന്മാരായ ‘സുഹൃത്തുക്കൾക്ക് നൽകുകയാണെന്നും കോൺഗ്രസ് വിമർശിച്ചിരുന്നു.
നാല് വർഷം കൊണ്ട് ആറ് ലക്ഷം കോടി രൂപ മൂല്യം വരുന്ന ആസ്തികൾ വിറ്റഴിക്കുന്നതാണ് നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്ലൈൻ പദ്ധതിയിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസമാണ് ധനമന്ത്രി പദ്ധതി അനാവരണം ചെയ്തത്. പൂർണമായും വിറ്റഴിക്കുകയല്ലെന്നും ഉടമസ്ഥാവകാശം കേന്ദ്രത്തിന് തന്നെയാണെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു. നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്ലൈന്റെ ഭാഗമായി റോഡുകൾ, റെയിൽവേ, എയർപോർട്ട്, ഗ്യാസ് ലൈനുകൾ തുടങ്ങിയവയുടെ ഓഹരികളാണ് വിറ്റഴിക്കുക. വലിയ വിമർശനങ്ങൾക്കും വിവാദങ്ങൾക്കുമാണ് കേന്ദ്ര സർക്കാർ തീരുമാനം വഴിവെച്ചിരിക്കുന്നത്.



