ആമസോണിന്റെ സാങ്കേതിക സഹായ സംഘത്തിലെ അംഗങ്ങളാണെന്ന് വിശ്വസിപ്പിച്ച് വ്യാജ കോള്‍ സെന്റര്‍ നടത്തി വിദേശികളെ കബളിപ്പിച്ച ഏഴംഗ സംഘത്തെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറന്‍ ദില്ലിയിലെ തിലക് നഗറില്‍ പ്രതികള്‍ അന്താരാഷ്ട്ര ഓണ്‍ലൈന്‍ റാക്കറ്റ് നടത്തിവരികയായിരുന്നു. ആളുകളെ കബളിപ്പിക്കാന്‍ നിയമവിരുദ്ധമായ സാങ്കേതിക വിദ്യകളും വി.ഒ.ഐ.പി. കോളിംഗും മറ്റും പ്രതികൾ ഉപയോഗിച്ചതായി പോലീസ് കണ്ടെത്തി. ഗൗരവ്, അമിത് ആനന്ദ്, അജ്‌നീഷ് റാണ, ആര്യന്‍ സക്‌സേന, യോഗേഷ് പ്രസാദ്, നവീന്‍ കുമാര്‍, അമാന്‍ പ്രീത് കൗര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഗൗരവ്, ആനന്ദ്, റാണ എന്നീ മൂന്ന് ഉടമകളും സക്‌സേന, പ്രസാദ്, കുമാര്‍, കൗര്‍ എന്നീ നാല് ടെലി കോളര്‍മാരും ഈ വ്യാജ കോളിങ്ങില്‍ ഉള്‍പ്പെട്ടതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഉര്‍വിജ ഗോയല്‍ പറഞ്ഞു. വി.ഒ.ഐ.പി. കോളുകളിലൂടെ ആമസോണിന്റെ സാങ്കേതിക പിന്തുണയുടെ ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് വിദേശ പൗരന്മാരെ വിളിക്കുകയായിരുന്നുവെന്നും അവരില്‍ നിന്ന് പണം വാങ്ങിയിരുന്നുവെന്നും പ്രതികള്‍ വെളിപ്പെടുത്തി. പ്രതികള്‍ ഉപയോഗിച്ച നമ്പറുകള്‍ വി.ഒ.ഐ.പി. നമ്പറുകളായതിനാല്‍ പരാതിക്കാരന് അവരെ തിരികെ വിളിക്കാനോ ആ നമ്പറുകള്‍ കണ്ടെത്താനോ കഴിയില്ലെന്ന് പോലീസ് പറഞ്ഞു.

നിയമവിരുദ്ധമായ ടെക്‌നിക്കുകള്‍, വിഒഐപി കോളിംഗ്, കോളര്‍ ഐഡി സ്പൂഫിംഗ് എന്നിവ ഉപയോഗിച്ചാണ് പ്രതികള്‍ യുഎസ് പൗരന്മാരുടെ വിശദാംശങ്ങള്‍ ശേഖരിച്ചിരുന്നത്. പലരില്‍ നിന്നായി കോടിക്കണക്കിനു രൂപ തട്ടിയെടുത്തിട്ടുണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു.