കൊച്ചി: ലഹരി കേസില്‍ സാക്ഷിയായ യുവതിയുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിച്ചതില്‍ എക്സൈസിനെതിരെ പരാതി. ജൂണ്‍ അഞ്ചിന് നടന്ന എക്സൈസിന്റെ ലഹരി പരിശോധനയ്ക്ക് ശേഷം പുറത്തുവന്ന വീഡിയോയിലാണ് സാക്ഷിയായ യുവതിയുടെ ദൃശ്യവും വന്നത്.
ഇതിനെ തുടര്‍ന്ന് കടുത്ത സമ്മര്‍ദത്തിലായ യുവതി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ലഹരിക്കെതിരെയുള്ള എക്സൈസിന്റെ ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് ഇടപ്പള്ളിയിലെ സ്റ്റുഡിയോ അപ്പാർട്ട്മെന്റില്‍ നിന്നും ഒരു യുവതി ഉള്‍പ്പെടെ മൂന്നു പേര് അറസ്റ്റിലായത്.
110 ഗ്രാം എംഡിഎംഎയും ലഹരി വിറ്റു കിട്ടിയ പണവും ഇവരില്‍ നിന്നും പിടികൂടിയിരുന്നു. മാധ്യമങ്ങള്‍ക്ക് നല്‍കാനായി എക്സൈസ് പകര്‍ത്തിയ വീഡിയോയില്‍ സാക്ഷിയായ ഹോട്ടല്‍ മാനേജറായ യുവതിയും ഉള്‍പ്പെട്ടിരുന്നു. യുവതി സാക്ഷിയായ ഒപ്പിടുന്ന ദൃശ്യമാണ് ഇതിലുള്ളത്.
യുവതി പരാതി നല്‍കിയതായി സിറ്റി പോലീസ് കമ്മിഷണര്‍ കാളിരാജ് മഹേഷ്കുമാര്‍ വ്യക്തമാക്കി. അത് തെറ്റായി പോയിട്ടുള്ള വിഷ്വല്‍ ആണെന്നും ആ വീഡിയോ എവിടെയെങ്കിലും ഉണ്ടെങ്കില്‍ മാറ്റാന്‍ പറഞ്ഞിട്ടുണ്ടെന്നും കാളിരാജ് മഹേഷ്കുമാര്‍ പ്രതികരിച്ചു.



