ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ചെന്നൈ ആരാധകരെ ഞെട്ടിച്ചുകൊണ്ട് സൂപ്പര്‍ താരം സുരേഷ് റെയ്ന ഇന്ത്യയിലേക്ക് മടങ്ങിയത്. വ്യക്തിപരമായ കാരണങ്ങള്‍ എന്നാണ് ക്ലബ്ബ് മാനേജ്‌മെന്റ് നല്‍കിയ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട് നിരവധി ഊഹാപോഹങ്ങള്‍ നിലനില്‍പ്പുണ്ടായിരുന്നെങ്കിലും ബന്ധുക്കള്‍ക്ക് നേരെ കവര്‍ച്ച സംഘം നടത്തിയ അക്രമണമാണ് താരം നാട്ടിലേക്ക് തിരിക്കാനുള്ള കാരണമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

പഞ്ചാബിലെ പത്താന്‍കോട്ടിലുള്ള റെയ്നയുടെ ബന്ധു വീട്ടില്‍ കവര്‍ച്ച സംഘം ആക്രമണം നടത്തിയെന്നും റെയ്നയുടെ അമ്മാവന്‍ കൊല്ലപ്പെട്ടുവെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തരിയല്‍ ഗ്രാമത്തിലാണ് റെയ്നയുടെ അച്ഛന്റെ സഹോദരി ആശാ ദേവിയും കുടുംബവും താമസിക്കുന്നത്. ഇവര്‍ക്ക് നേരെ കവാര്‍ച്ച സംഘം ആക്രമണം നടത്തുകയായിരുന്നു. ഓഗസ്റ്റ് 19-ന് അര്‍ധരാത്രി യായിരുന്നു സംഭവം. അക്രമണത്തില്‍ പിതൃസഹോദരി ആശാ ദേവിയുള്‍പ്പടെ കുടുംബാംഗങ്ങള്‍ക്ക് ഗുരുതരമായി പരുക്ക് പറ്റിയിരുന്നു. ഇതേതുടര്‍ന്ന് ചികിത്സയിലായിരുന്ന റെയ്നയുടെ അമ്മാവന്‍ അശോക് കുമാറാണ് ഇന്ന് മരിച്ചത്.

സുരേഷ് റെയ്‌ന വ്യക്തിപരമായ കാരണങ്ങളാല്‍ ഇന്ത്യയിലേക്ക് മടങ്ങിയെന്നും ഐപിഎല്‍ സീസണില്‍ പൂര്‍ണമായും അദ്ദേഹത്തെ ലഭിക്കുകയില്ലെന്നും സി എസ് കെ സിഇഒ കെ സ് വിശ്വനാഥന്‍ പറഞ്ഞു. സുരേഷ് റെയ്‌നയ്ക്കും കുടുംബത്തിനും ഈ കാലയളവില്‍ ടീം പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ചെന്നൈയില്‍ ക്യാപ്റ്റന്‍ എം എസ് ധോണിക്കൊപ്പം ആറ് ദിവസത്തെ പരിശീലനം നടത്തിയശേഷമാണ് റെയ്‌ന ടീമിനൊപ്പം ദുബായിലെത്തിയത്. ഐപിഎല്‍ 2020 സീസണ്‍ പൂര്‍ണമായും അദ്ദേഹത്തിന് നഷ്ടമാകും.