മുംബൈ: സുശാന്ത് സിംഗ് രജ്പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ കാമുകി റിയ ചക്രവര്‍ത്തിയും സഹോദരന്‍ ഷൊവിക് ചക്രവര്‍ത്തിയും സമര്‍പ്പിച്ച ജാമ്യാപേക്ഷകള്‍ മുംബൈ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.

കുറ്റസമ്മതമൊഴി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണസംഘത്തിന്‍റെ സമ്മര്‍ദ്ദം മൂലമാണ് നല്‍കേണ്ടിവന്നതെന്ന് ജാമ്യാപേക്ഷയില്‍ റിയ ചക്രവര്‍ത്തി പറഞ്ഞു. 20 പേജുള്ള അപേക്ഷയില്‍ താന്‍ നിരപരാധിയാണെന്നും വ്യാജമായി കേസില്‍ ചേര്‍ക്കുകയായിരുന്നുവെന്നും പറയുന്നു. പുരുഷ ഉദ്യോഗസ്ഥര്‍ മാത്രമാണ് ചോദ്യം ചെയ്യല്‍ സംഘത്തിലുണ്ടായിരുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള റിയയെ ചൊവ്വാഴ്ച നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഓഫിസില്‍ പാര്‍പ്പിച്ച്‌ ബുധനാഴ്ച രാവിലെ ബൈക്കുള വനിതാ ജയിലിലേക്ക് മാറ്റി. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതായി എന്‍.സി.ബി കോടതിയെ അറിയിച്ചിരുന്നു. അതേസമയം, നടന്‍റെ മരണത്തിലെ മാധ്യമ വിചാരണ വിലക്കണമെന്ന പൊതുതാല്‍പര്യഹര്‍ജി ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും.