ആഗോള ഊർജ്ജ വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിനുള്ള ഇളവ് അമേരിക്കൻ ഭരണകൂടം നീട്ടിനൽകി. ഇറാൻ-യുഎസ് യുദ്ധം വിപണിയിൽ സൃഷ്ടിച്ച ആഘാതം കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ സുപ്രധാന നീക്കം.
ട്രഷറി ഡിപ്പാർട്ട്മെന്റിന്റെ ഈ ഇളവ് പ്രകാരം, വെള്ളിയാഴ്ച മുതൽ മെയ് 16 വരെ കപ്പലുകളിൽ കയറ്റിയ റഷ്യൻ എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും വാങ്ങാൻ രാജ്യങ്ങൾക്ക് അനുവാദമുണ്ട്. ഏപ്രിൽ 11-ന് കാലാവധി അവസാനിച്ച 30 ദിവസത്തെ ഇളവിന് പകരമാണിത്. എന്നാൽ ഇറാൻ, ക്യൂബ, ഉത്തര കൊറിയ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ഇടപാടുകളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇറാനെതിരായ യുഎസ്-ഇസ്രായേൽ യുദ്ധത്തെ തുടർന്ന് ഉയർന്ന ആഗോള ഊർജ്ജ വില നിയന്ത്രിക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമത്തിന്റെ ഭാഗമാണിത്. ആഗോള ഊർജ്ജ ആഘാതത്തിൽ നിന്ന് കഷ്ടപ്പെടുന്ന ഏഷ്യൻ രാജ്യങ്ങൾ വിപണികളിൽ ബദൽ വിതരണങ്ങൾ അനുവദിക്കാൻ അമേരിക്കയുടെ സമ്മർദ്ദം ചെലുത്തിയതിനെ തുടർന്നാണ് ഈ തീരുമാനം.



