കണ്ണൂര്‍ മുഴപ്പിലങ്ങാടിനു  വേദനയായി എംബിബിഎസ്  വിദ്യാർഥിനി പ്രത്യഷയുടെ മരണം. മുഴപ്പിലങ്ങാട് ദക്ഷിണ ഹൗസിൽ പരേതനായ പ്രഭനൻ – ഷെർളി ദമ്പതികളുടെ മകൾ പ്രത്യുഷ (24) ആണു കഴിഞ്ഞ ദിവസം റഷ്യന്‍ തടാകത്തില്‍ മുങ്ങി മരിച്ചത്. എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ പ്രത്യുഷ കോഴ്സ് കഴിഞ്ഞു മടങ്ങേണ്ട സമയത്താണ് മരണമടയുന്നത്. റഷ്യയിലെ സ്മോളൻസ്ക് സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ നാലാംവർഷ എംബിബിഎസ് വിദ്യാർഥിനിയാണ് . 
 
കണ്ണൂര്‍ മുഴപ്പിലങ്ങാട്  ദക്ഷിണ ഹൗസിൽ പരേതനായ പ്രഭനൻ – ഷെർളി ദമ്പതികളുടെ ഏക മകളാണ് പ്രത്യുഷ.  പ്രഭനന്‍ മരിച്ച ശേഷം ഷേര്‍ളിയ്ക്ക്  താങ്ങും തണലുമായി നിന്നത് പ്രത്യുഷയായിരുന്നു. ഈയിടെ പ്രത്യുഷ നാട്ടില്‍ വന്നു മടങ്ങിയിരുന്നു. കൂട്ടുകാര്‍ക്കൊപ്പം തടാകം കാണാന്‍ പോകുന്നെന്നു പ്രത്യുഷ വീട്ടില്‍ വിളിച്ച് പറഞ്ഞിരുന്നു. അഞ്ച് പേര്‍ക്കൊപ്പമാണ് പോകുന്നത് എന്നാണ് വീട്ടില്‍ പറഞ്ഞത്. കുളിക്കുന്നതിന്നിടെ പ്രത്യുഷയുടെ മൂക്കുത്തി കാണാതെയായി. ഇത് തിരഞ്ഞപ്പോഴാണ് പ്രത്യുഷ മുങ്ങിമരിച്ചത് എന്നാണ് കോളേജ് അധികൃതര്‍ വീട്ടില്‍ അറിയിച്ചത്. കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ ബന്ധുവായ ഒരാള്‍ റഷ്യയിലേക്ക്  പോയതായാണ്  നാട്ടില്‍ നിന്നും ലഭിക്കുന്ന വിവരം. 

റഷ്യയില്‍ നിന്നും എംബിബിഎസ് എന്ന ആഗ്രഹം പ്രത്യുഷയുടെതായിരുന്നു. ഏക മകളുടെ ആഗ്രഹത്തിനു തടസം നില്‍ക്കാന്‍ ഷേര്‍ളിയ്ക്ക് കഴിഞ്ഞില്ല. വിദ്യാഭ്യാസ വായ്പ  എടുത്താണ് മകളുടെ വിദ്യാഭ്യാസത്തിനു വേണ്ട തുക ഷേര്‍ളി സമാഹരിച്ചത്. എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ പ്രത്യുഷ കോഴ്സ് കഴിഞ്ഞു മടങ്ങേണ്ട ഒരുക്കത്തിലായിരുന്നു. ഇതിന്നിടയില്‍ വന്ന മരണം കുടുംബത്തെ ആകെ തകര്‍ത്തിരിക്കുകയാണ്.

ഷേര്‍ളിയുടെ മരണം മുഴപ്പിലങ്ങാടും ദുഃഖത്തിന്റെ കരിനിഴല്‍ വീഴ്ത്തിയിട്ടുണ്ട്.   പ്രത്യുഷയെ അറിയുന്നതിനാല്‍ അവള്‍ ഡോക്ടറായി കാണണം എന്നത് മുഴപ്പിലങ്ങാടുകാരുടെ ആവശ്യമായിരുന്നു. അതുകൊണ്ട് തന്നെയാണ് കഷ്ടപ്പെട്ട് മകളുടെ വിദ്യാഭ്യാസത്തിനു തുക കണ്ടെത്താനുള്ള ഷേര്‍ളിയുടെ ശ്രമങ്ങള്‍ക്ക് നാട്ടില്‍ നിന്നും നല്ല പിന്തുണ ലഭിച്ചത്. ഇപ്പോള്‍ പ്രത്യുഷയുടെ മരണവാര്‍ത്ത എത്തുമ്പോള്‍ നാട്ടുകാരും നടുക്കത്തിലാണ്. 

‘പ്രത്യുഷയുടെ മരണം ഞങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. മകള്‍ക്ക് വേണ്ടിയുള്ള അമ്മ ഷേര്‍ളിയുടെ കഷ്ടപ്പാടുകള്‍ക്ക് ഒപ്പം ഞങ്ങള്‍ നിന്നിരുന്നു. വിദ്യാഭ്യാസ വായ്പ് ലഭിക്കാനുള്ള ശ്രമങ്ങള്‍ക്കും ഒപ്പം നിന്നത് ജനപ്രതിനിധികളാണ്-ശ്രീ കുറുമ്പക്കാവ് വാര്‍ഡ്‌ കൗണ്‍സിലര്‍ ലക്ഷ്മി കെ.ഇന്ത്യാ ടുഡേയോട് പറഞ്ഞു. ഞങ്ങള്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്-ലക്ഷ്മി പറയുന്നു.

അ‍ഞ്ചംഗ സംഘത്തിൽ ചിലരെ തടാകത്തിൽ കാണാതായെന്നും അതിൽ പ്രത്യുഷ ഉൾപ്പെട്ടിട്ടുണ്ടെന്നും വെള്ളിയാഴ്ച രാത്രിയാണ് യൂണിവേഴ്സിറ്റി അധികൃതർ ബന്ധുക്കളെ അറിയിച്ചത്.