ന്യൂഡല്‍ഹി:രാജ്യത്ത് കോവിഡ് ഭേദമാകുന്നവരുടെ നിരക്കില്‍ രാജസ്ഥാന്‍ ഒന്നാമത്. 78.15 ശതമാനമാണ് രാജസ്ഥാന്റെ കോവിഡ് രോഗമുക്തി നിരക്കെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.

കേന്ദ്രസര്‍ക്കാര്‍ കണക്ക് അനുസരിച്ച്‌ രാജസ്ഥാനില്‍ 15,627 പേര്‍ക്കാണ് ഇതുവരെ രോഗബാധ ഉണ്ടായത്. ഇതില്‍ നല്ലൊരു ഭാഗവും രോഗമുക്തി നേടി ആശുപത്രി വിട്ടു. 12,213 പേരുടെ കോവിഡ് പരിശോധനാ ഫലമാണ് നെഗറ്റീവായത്. അതായത് 78.15 ശതമാനമാണ് സംസ്ഥാനത്തിന്റെ രോഗമുക്തി നിരക്ക്. ദേശീയ ശരാശരി 56.70 ശതമാനമാണ്. മധ്യപ്രദേശ്, ബിഹാര്‍, ഒഡീഷ എന്നി സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍.

മധ്യപ്രദേശില്‍ 12,261 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 9335 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. 76.13 ശതമാനമാണ് രോഗമുക്തി നിരക്ക്. ബിഹാറില്‍ ഇത് 74.86 ശതമാനമാണ്. 8153 കോവിഡ് കേസുകളില്‍ 6104 പേരും രോഗമുക്തി നേടി ആശുപത്രി വിട്ടു. ഒഡീഷയില്‍ ഇത് 72 ശതമാനമാണ്. 5470 പേരിലാണ് ഇതുവരെ രോഗബാധ കണ്ടെത്തിയത്. ഇതില്‍ 3988 പേര്‍ ആശുപത്രി വിട്ടു.