ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ 36.89 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 18 മുതല്‍ 44 വയസ് വരെയുള്ളവര്‍ക്ക് 11.18 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വാക്‌സിന്‍ വിതരണം ആരംഭിച്ച്‌ 174-മത്തെ ദിവസമായ ജൂലൈ എട്ടിന് 40 ലക്ഷത്തിലധികം വാക്‌സിന്‍ വിതരണം ചെയ്തു. ഇതില്‍ 27,01,200 പേര്‍ക്ക് ആദ്യ ഡോസും 13,21,973 രണ്ടാം ഡോസും ലഭിച്ചു.18-44 പ്രായപരിധിയില്‍പ്പെട്ട 10,84,53,590 പേര്‍ക്ക് ആദ്യ ഡോസും 33,79,213 പേര്‍ക്ക് രണ്ടാം ഡോസും ലഭിച്ചു. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട്, ബിഹാര്‍, ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥ്ാനങ്ങളില്‍ 18-44 പ്രായപരിധിയില്‍പ്പെട്ടവര്‍ക്ക് 50 ലക്ഷത്തിലധികം വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യം നേരിടുന്ന പ്രശ്നങ്ങള്‍ നേരിടുന്നതിനായി 23,123 കോടി രൂപയുടെ അടിയന്തര പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പുനഃസംഘടനയ്ക്ക് ശേഷം നടന്ന ആദ്യ കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഒന്‍പത് മാസത്തിനുള്ളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച്‌ ഈ ഫണ്ട് കണ്ടെത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. സാധ്യമായ എല്ലാ വിധത്തിലും സംസ്ഥാനങ്ങളെ സഹായിക്കുക എന്നതാണ് ഞങ്ങളുടെ കടമയെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

കോവിഡ് മൂന്നാം തരംഗ സാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ രാജ്യത്ത് 736 ജില്ലകളില്‍ ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ രൂപീകരിക്കുമെന്നും കോവിഡ് ദുരിതാശ്വാസ നിധിയില്‍ നിന്ന് 20,000 ഐസിയു കിടക്കകള്‍ സൃഷ്ടിക്കുമെന്നും മാണ്ഡവ്യ വ്യക്തമാക്കി.

കോവിഡിനെ നേരിടുന്നതിനായി 15,000 കോടി രൂപയാണ് കേന്ദ്ര വിഹിതം. 8000 കോടി സംസ്ഥാന സര്‍ക്കാരുകള്‍ കണ്ടെത്തണം. ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായാണ് പണം പ്രധാനമായും ഉപയോഗിക്കുക.

കേരളത്തിലെയും മഹാരാഷ്ട്രയിലേയും കോവിഡ് നിരക്കുകളില്‍ ആശങ്ക അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്ത്രിസഭ പുനഃസംഘടനയ്ക്ക് ശേഷം നടന്ന കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സ് യോഗത്തിലാണ് രോഗികളുടെ എണ്ണം കുറയാത്തതില്‍ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചത്.

രാജ്യത്തെ പലഭാഗങ്ങളിലും ജനങ്ങള്‍ മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ഇടപെടുന്നത് കാണാനാകുന്നതായും പ്രധാനമന്ത്രി പറഞ്ഞു. തിരക്കേറിയ സ്ഥലങ്ങളിലെ കാഴ്ച ഭയപ്പെടുത്തുന്നതാണ്. കോവിഡിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരും മുന്‍നിര പോരാളികളും അശ്രാന്ത പരിശ്രമം തുടരുകയാണ്.

അതിനിടയില്‍ അശ്രദ്ധയ്ക്കോ അലംഭാവത്തിനോ ഇടമുണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെറിയ ഒരു തെറ്റ് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും കോവിഡിനെ മറികടക്കാനുള്ള പോരാട്ടത്തെ ദുര്‍ബലമാക്കുകയും ചെയ്യും.

വൈറസ് വകഭേദങ്ങളെ ഗൗരവത്തോടെ കാണണം. വാക്‌സിനേഷന്‍ വേഗത്തിലാക്കണം. ഉയര്‍ന്ന ജനസംഖ്യയാണെങ്കിലും എല്ലാവരിലും വാക്‌സിന്‍ എത്തിക്കണം. അതിലൂടെ വരും കാലങ്ങളില്‍ ഈ മഹാമാരിയെ മറികടക്കാന്‍ നമുക്ക് കഴിയും. മന്ത്രിമാര്‍ എന്ന നിലയില്‍, സാധ്യമായ എല്ലാ മുന്‍കരുതലുകളും തുടരാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കണം. ജനങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കി മുന്നോട്ടുള്ള പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും പ്രധാനമന്തി മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.