വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ പാകിസ്താന് തകർച്ചയോടെ തുടക്കം. ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട പാകിസ്താന് 2 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായിരുന്നു. നാലാം നമ്പറിൽ ഇറങ്ങിയ ക്യാപ്റ്റൻ ബാബർ അസമാണ് പാകിസ്താനെ കൈപിടിച്ചുയർത്തുന്നത്.

കെമാർ റോച്ച് എറിഞ്ഞ ആദ്യ ഓവറിൽ തന്നെ പാകിസ്താന് വിക്കറ്റ് നഷ്ടമായി. ഒരു റൺ മാത്രമെടുത്ത് ആബിദ് അലി പുറത്താകുമ്പോൾ സ്കോർബോർഡിൽ വെറും 2 റൺസ്. മൂന്നാം ഓവറിൽ റോച്ച് വീണ്ടും വിക്കറ്റിട്ടു. അസ്‌ഹർ അലി (0) പുറത്താവുമ്പോൾ സ്കോർബോർഡിൽ മാറ്റമുണ്ടായിരുന്നില്ല. തൊട്ടടുത്ത ഓവറിൽ ജയ്ഡെൻ സീൽസിലൂടെ വീണ്ടും വെസ്റ്റ് ഇൻഡീസ് വിക്കറ്റിട്ടു. ഇമ്രാൻ ബട്ട് (1) ആണ് പുറത്തായത്. അപ്പോഴും സ്കോർബോർഡിൽ റൺസ് വെറും 2 മാത്രമായിരുന്നു.

നാലാം നമ്പരിലെത്തിയ ക്യാപ്റ്റൻ ബാബർ അസം മികച്ച രീതിയിൽ ബാറ്റ് ചെയ്തു. തുടരെ ബൗണ്ടറികളടിച്ച താരം പാകിസ്താനെ വലിയൊരു തകർച്ചയിൽ നിന്നാണ് കരകയറ്റിയത്. ഫവാദ് ആലവുമൊത്ത് നാലാം വിക്കറ്റിൽ ബാബർ അപരാജിതമായ 30 റൺസ് കൂട്ടുകെട്ടുയർത്തി. നിലവിൽ 3 വിക്കറ്റ് നഷ്ടത്തിൽ 32 റൺസ് എന്ന നിലയിലാണ് പാകിസ്താൻ. അസം (22), ഫവാദ് (8) എന്നിവർ ക്രീസിൽ തുടരുകയാണ്.

ഇന്നലെ ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിനുള്ള ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരുന്നു. മോശം ഫോമിലുള്ള ഡോമിനിക് സിബ്ലിയും സാക്ക് ക്രോളിയും പുറത്തായി. അതേസമയം, ഡേവിഡ് മലാൻ തിരികെയെത്തി. മോശം ഫോമിലാണെങ്കിലും റോറി ബേൺസ് തുടരും. രണ്ടാം ടെസ്റ്റിൽ ക്രോളിക്ക് പകരം ബാറ്റ് ചെയ്ത ഹസീബ് ഹമീദും ടീമിൽ തുടരും. മത്സരത്തിൽ 0, 9 എന്നിങ്ങനെയായിരുന്നു ഹസീബിൻ്റെ സ്കോർ. സിബ്ലി പുറത്തായതോടെ ഹസീബ് ഓപ്പണിംഗിലും മലാൻ മൂന്നാം നമ്പരിലും ബാറ്റ് ചെയ്യും.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇന്ത്യ 1-0 എന്ന സ്കോറിനു ലീഡ് ചെയ്യുകയാണ്. ട്രെൻഡ്ബ്രിഡ്ജിൽ നടന്ന ആദ്യ മത്സരം സമനില ആയപ്പോൾ ലോർഡ്സിൽ ഇന്ത്യ ഗംഭീര വിജയം സ്വന്തമാക്കി. 151 റൺസിന്റെ ത്രസിപ്പിക്കും ജയമാണ് ഇന്ത്യ ലോർഡ്സിൽ കുറിച്ചത്. ഇന്ത്യ ഉയർത്തിയ 272 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 51.5 ഓവറിൽ 120 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി.