യുഎഇ: ചൈനീസ് സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള നിരന്തരമായ അശുഭാപ്തിവിശ്വാസം കാരണം ചൈനീസ് കറന്‍സിയായ യുവാന്‍ വീണ്ടും ഇടിഞ്ഞു. തുടര്‍ച്ചയായ നാലാം ദിവസവും ഇടിവിലേക്ക് നീങ്ങി ഡോളറിനെതിരെ 7.2140 ആയി കുറഞ്ഞു. ചൈനയുടെ വളര്‍ച്ചാ വീക്ഷണത്തെക്കുറിച്ചുള്ള ആശങ്കയില്‍ യുവാന്റെ ഇടിവ് സമ്മര്‍ദ്ദത്തിലാക്കിയതോടെ ഇന്ത്യന്‍ രൂപയ്ക്കും ഇന്ന് ഇടിവുണ്ടായി.

ഇന്ത്യന്‍ രൂപ ഇന്ന് രാവിലെ 9.40ന് യുഎസ് ഡോളറിനെതിരെ 82.09 (യുഎഇ ദിര്‍ഹത്തിനെതിരെ 22.37) എന്ന നിരക്കിലാണ് വ്യാപാരം നടന്നത്. 82.08 മുതല്‍ 82.13 വരെ (ദിര്‍ഹത്തിന് 22.37 മുതല്‍ 22.38 വരെ) യുള്ള വിനിമയനിരക്കിലാണ് വ്യാപാരം നടന്നുവരുന്നത്. ചൊവ്വാഴ്ച രൂപയുടെ നിരക്ക് ഡോളറിനെതിരേ 82.03 ലേക്ക് ഇടിയുകയും ഇന്നും നഷ്ടം തുടരുകയുമായിരുന്നു. ഇക്വിറ്റി ഇന്‍ഫ്‌ലോ ഉണ്ടായിരുന്നിട്ടും 82 രൂപ എന്ന നിരക്ക് നിലനിര്‍ത്തുന്നതില്‍ ആവര്‍ത്തിച്ച് പരാജയപ്പെട്ടതായി വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സാധ്യമായ ഇടപെടലുകള്‍ നടത്തിയെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ചൈനയുടെ 2023 സാമ്പത്തിക വളര്‍ച്ച പിന്നോട്ടാണെന്ന് വ്യക്തമായതോടെ മിക്ക ഏഷ്യന്‍ കറന്‍സികളും ഇടിഞ്ഞു. ഡോളര്‍ സൂചിക 100 വരെ ഉയര്‍ന്നു. ഇന്ത്യന്‍ രൂപ ഇടിഞ്ഞത് നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികള്‍ക്ക് നേട്ടമാവും. ഒരു യുഎഇ ദിര്‍ഹത്തിന് 22.35 രൂപയോളം മൂല്യം ലഭിക്കുന്നുണ്ട്. ഒരു സൗദി റിയാല്‍ 21.85 രൂപ വരെ എത്തി. ഖത്തര്‍ റിയാല്‍ 22.45 രൂപയും കുവൈത്ത് ദിനാര്‍ 267 രൂപയ്ക്ക് മുകളിലും ഒമാന്‍ 213 രൂപയ്ക്ക് മുകളിലുമാണ് നിരക്ക്.