ന്യൂഡല്‍ഹി: ഇന്ത്യ യുഎസ് സ്ട്രാറ്റജിക് പാട്ട്‌നര്‍ഷിപ്പ് ഫോറം ഉച്ചകോടിയില്‍ ഇന്ന് പ്രധാനമന്ത്രി മോദി പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്ര മന്ത്രിമാരായ എസ് ജയ്ശങ്കര്‍, പിയൂഷ് ഗോയല്‍ എന്നിവരും യോഗത്തെ അഭിസംബോധന ചെയ്തിരുന്നു. മന്ത്രിമാര്‍ക്കു പുറമെ കോര്‍പറേറ്റ് രംഗത്തെ പ്രമുഖരും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ന് രാത്രി 9 മണിക്കാണ് മോദി യോഗത്തില്‍ സംസാരിക്കുന്നത്. ഇന്തോ-യുഎസ് ബന്ധത്തില്‍ നിര്‍ണായകമായ സ്വാധീനമുള്ള ഒന്നായാണ് ഉച്ചകോടി കണക്കാക്കപ്പെടുന്നത്. വീഡിയോ കോണ്‍ഫ്രന്‍സിങ് വഴിയാണ് പരിപാടി നടക്കുന്നത്.

ഇന്ത്യ-അമേരിക്ക പരസ്പര സഹകരണം വര്‍ധിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ രൂപീകരിക്കപ്പെട്ട എന്‍ജിഒ ആണ് യുഎസ് ഇന്ത്യ സ്ട്രാറ്റജിക് പാട്ട്ണര്‍ഷിപ്പ് ഫോറം.

ഇന്ത്യ-യുഎസ് ബന്ധങ്ങളില്‍ പുതിയ വെല്ലുവിളികള്‍ എന്നതാണ് അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ഉച്ചകോടിയുടെ ഈ വര്‍ഷത്തെ വിഷയം. ഉച്ചകോടി ആഗസ്റ്റ് 31 ആരംഭിച്ചിരുന്നു.

ആഗോള ഉല്പാദന ശൃംഖലയുടെ കേന്ദ്രം, വാതകവിപണിയിലെ സാധ്യതകള്‍, നേരിട്ടുള്ള വിദേശ നിക്ഷേപം നടത്തുന്ന കമ്ബനികള്‍ക്ക് പ്രവര്‍ത്തനം സുഗമമാക്കല്‍, ഇന്ത്യ-പസഫിക് മേഖലയിലെ സാമ്ബത്തികപ്രശ്നങ്ങള്‍, പൊതുജനാരോഗ്യമേഖലയിലെ മുന്നേറ്റങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ ഇത്തവണത്തെ ഉച്ചകോടി ചര്‍ച്ച ചെയ്യുന്നുണ്ട്.