വാഷിംഗ്ടണ്‍: കൊറോണ വൈറസിന്റെ ഡെല്‍റ്റാ വകഭേദം യു.എസില്‍ നാശം വിതയ്ക്കുന്നു. ഇതോടെ യുഎസിന്റെ ദക്ഷിണ ഭാഗങ്ങളില്‍ ഐസിയുകള്‍ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. യുഎസ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഡാറ്റ അനുസരിച്ച്‌, അലബാമയില്‍ ലഭ്യമായ കിടക്കളേക്കാളാണ് സംസ്ഥാനത്തെ രോഗികളുടെ എണ്ണം. ഫ്‌ളോറിഡ, മിസിസിപ്പി, ജോര്‍ജിയ, ടെക്‌സസ് എന്നിവയെല്ലാം അവരുടെ ഐസിയു ശേഷിയുടെ 90% ത്തില്‍ കൂടുതല്‍ ഉപയോഗിക്കുന്നുണ്ട്. ഈ സംസ്ഥാനങ്ങളില്‍ കോവിഡ് രോഗികളാണ് ഐസിയു കിടക്കകളുടെ പകുതിയോളവും ഉപയോഗിക്കുന്നത്.

അതിവേഗം പടരുന്ന കൊവിഡിന്റെ ഡെല്‍റ്റ വകഭേദം ജൂണ്‍ അവസാനത്തോടെയാണ് രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്തത്. ഇത് കൊവിഡ് വ്യാപനത്തിന്റെ തോത് രൂക്ഷമാക്കുകയും ചെയ്തിരുന്നു. ആശുപത്രികളിലെ സ്ഥിതിയും ഗുരുതരമാണ്. നിരവധി പേര്‍ വാക്‌സിന്‍ സ്വീകരിക്കാത്തതാണ് യുഎസിലെ സ്ഥിതി സങ്കീര്‍ണ്ണമാക്കുന്നത്.