യുഎഇയിൽ കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് ആരോഗ്യ മന്ത്രി. ആരോഗ്യ പ്രവർത്തകർക്ക് നിർബന്ധിത പരിശോധനകൾ നടത്തുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വൈറസ് പിടിപെടാനുള്ള സാധ്യത കൂടുതലുള്ള മുൻനിര ആരോഗ്യ പ്രവർത്തകർക്ക് വാക്‌സിൻ നൽകാനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ നീക്കത്തിന് മുന്നോടിയായിട്ടാണ് വാക്‌സിന്റെ ആദ്യ ഡോസ് ആരോഗ്യ മന്ത്രി അബ്ദുൾ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസിന് നൽകിയത്.
മുൻനിരയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് വൈറസ് പിടിപെടാനുള്ള സാധ്യത കൂടുതൽ ആയതുകൊണ്ട് അവരെ സംരക്ഷിക്കാൻ രാജ്യം ശ്രമിക്കുകയാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ മികച്ച ഫലങ്ങളാണ് കാണിക്കുന്നത്. വാക്‌സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്നും ഇത് കൊവിഡ് മഹാമാരി മൂലമുണ്ടാകുന്ന നഷ്ടം കുറയ്ക്കുന്നതിനും ജീവൻ രക്ഷിക്കുന്നതിനും സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
കൂടാതെ ആരോഗ്യപ്രവർത്തകരുടെ ക്ഷേമം ഉറപ്പാക്കാൻ സമയബന്ധിതമായി നിർബന്ധിത പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് യുഎഇ ആരോഗ്യവകുപ്പ് അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ ഈ വർഷത്തെ പ്രമേയമായ ‘ഹെൽത്ത് വർക്കർ സേഫ്റ്റി: എ പ്രയോറിറ്റി ഫോർ പേഷ്യന്റ് സേഫ്റ്റി’ മാനിച്ചു കൊണ്ടാണ് ഈ തീരുമാനം.
എല്ലാവിധ പകർച്ച വ്യാധികളിൽ നിന്നും ആരോഗ്യപ്രവർത്തകർ മുക്തമാണെന്ന് ഉറപ്പാക്കാനാണ് സമയബന്ധിതമായ പരിശോധന. കൂടാതെ മാസ്‌ക്, ഗ്ലൗസ്, പിപിഇ കിറ്റ് തുടങ്ങി സ്വയം രക്ഷാകവചങ്ങൾ ഇവർക്കു നൽകും. പരിശീലനം, വെബിനാർ എന്നിവയ്ക്ക് പുറമേ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഹോട്ട് ലൈനും ഏർപ്പെടുത്തും എന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.