ന്യൂഡല്‍ഹി: വിരമിച്ച മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിക്ക് യാത്രയയപ്പ് മത്സരം ബി.സി.സി.ഐ ഒരുക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെ മറ്റൊരു നിര്‍ദേശവുമായി ഇര്‍ഫാന്‍ പത്താന്‍. യാത്രയയപ്പ് ലഭിക്കാതെ വിരമിച്ച 11 താരങ്ങളുടെ ടീം ഇപ്പോഴത്തെ ഇന്ത്യന്‍ ടീമുമായി മത്സരിക്കുകയും ഇതില്‍ നിന്നും കിട്ടുന്ന വരുമാനം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തണമെന്നും ഇര്‍ഫാന്‍ നിര്‍ദേശിച്ചു.

തന്നോടൊപ്പം ഗൗതം ഗംഭീര്‍, വീരേന്ദര്‍ സെവാഗ്, രാഹുല്‍ ദ്രാവിഡ്, വി.വി.എസ് ലക്ഷ്മണ്‍, യുവരാജ് സിങ്, സുരേഷ് റെയ്ന, എം.എസ്.ധോണി, അജിത് അഗാര്‍ക്കര്‍, സഹീര്‍ ഖാന്‍, പ്രഗ്യാന്‍ ഓജ എന്നിവരടങ്ങിയ ശരിയായ യാത്രയയപ്പ് ലഭിക്കാതെ വിരമിച്ച 11 താരങ്ങളുടെ പേരും പത്താന്‍ നിര്‍ദേശിച്ചു. നിര്‍ദേശത്തെ സ്വാഗതം ചെയ്ത് നിരവധിപേര്‍ രംഗത്തെത്തി.

ഇന്ത്യന്‍ ക്രിക്കറ്റിന് മികച്ച സംഭാവനകള്‍ നല്‍കിയ താരങ്ങള്‍ക്ക് യാത്രയയപ്പ് മത്സരം നല്‍കാതിരുന്നതില്‍ ഏറെ വിമര്‍ശനങ്ങള്‍ കേട്ട ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഈ നിര്‍ദേശത്തോട് എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരുന്ന് കാണണം.