പൂനെ: തന്റെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച്‌ പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാരോപിച്ച്‌ 27 കാരിയായ ഡോക്ടര്‍ സുഹൃത്തിനെതിരെ പരാതി നല്‍കി. 40,000 രൂപ തന്നില്ലെങ്കില്‍ സ്വകാര്യ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. തുടര്‍ന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. പൂനെയിലാണ് സംഭവം.

ഫോണ്‍ ഡിസ്‌പ്ലേ തകാരാറിലായപ്പോള്‍ അറിയാതെ തന്റെ സ്വകാര്യചിത്രങ്ങള്‍ ഉള്‍പ്പെടെ സുഹൃത്തിന്റെ ഫോണിലേക്ക് അയച്ചിരുന്നു. ഈ ചിത്രങ്ങള്‍ കണ്ടതിന് പിന്നാലെ സുഹൃത്ത് തന്നെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതെന്ന് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

ഒരുവര്‍ഷം മുന്‍പാണ് സമൂഹമാധ്യമങ്ങള്‍ വഴി ഡോക്ടര്‍ യുവാവിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് പരസ്പരം ഫോണ്‍ നമ്ബറുകള്‍ കൈമാറി. പിന്നീട് ചാറ്റിങ് ആരംഭിച്ചതായും യുവതി പറയുന്നു. എന്നാല്‍ ഇതുവരെ താന്‍ അയാളെ നേരില്‍ കണ്ടിട്ടില്ലെന്നും അയാളുടെ യഥാര്‍ത്ഥ പേര് തനിക്കറിയില്ലെന്നുമാണ് യുവതിയുടെ അവകാശവാദം.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അവസാനം തന്റെ മൊബൈല്‍ ഫോണ്‍ ഡിസ്‌പ്ലേ കേടായിരുന്നു. ഫോണിന്റെ ടച്ച്‌ ശരിയായി പ്രവര്‍ത്തിച്ചിരുന്നില്ലെന്നും, അബദ്ധവശാല്‍ തന്റെ സ്വകാര്യ ഫോട്ടോകളും വീഡിയോകളും അറിയാതെ കൈമാറിയതായും യുവതി അവകാശപ്പെട്ടതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് അയാള്‍ യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ തുടങ്ങി. ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കാതിരിക്കാന്‍ 40000 ആവശ്യപ്പെടുകയായിരുന്നു. ഇവ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.