മലപ്പുറം പെരുമ്പടപ്പ് കോടത്തൂരില്‍ പോളിംഗ് ബൂത്തിന് മുന്നില്‍ എല്‍ഡിഎഫ് – യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഓപ്പണ്‍ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി സുഹറാ അഹമ്മദിന് സംഘര്‍ഷത്തില്‍ പരുക്കേറ്റു. താനൂര്‍ നഗരസഭയിലെ പതിനാറാം ബൂത്തിലും സംഘര്‍ഷം ഉണ്ടായി. മുന്‍ കൗണ്‍സിലര്‍ ലാമി റഹ്മാന്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്.

കണ്ണൂര്‍ പരിയാരം പഞ്ചായത്തിലെ ഏഴാം വാര്‍ഡ് മാവിച്ചേരിയില്‍ യുഡിഎഫ് ബൂത്ത് ഏജന്റിന് മര്‍ദ്ദനമേറ്റു. മുസ്ലീം ലീഗ് ബൂത്ത് ഏജന്റ് നിസാറാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. പയ്യന്നൂര്‍ മുനിസിപ്പാലിറ്റി നാലാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേശനെ സിപിഐഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്നും പരാതിയുണ്ട്. ബൂത്തിന് സമീപത്തുവച്ച് മര്‍ദ്ദിച്ചുവെന്നാണ് പരാതി.