ലോകം ഒരു തുകൽ പന്തിനൊപ്പം സഞ്ചരിക്കാൻ ഇനി എട്ട് നാളുകൾ മാത്രം. ഈ മാസം 11നാണ് ഫുട്ബോൾ ലോകകപ്പിന്റെ ആവേശത്തിലേക്ക് കായിക ലോകം കൺതുറക്കാൻ പോവുന്നത്. ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മറും കെയ്ലിയൻ എംബാപ്പെയുമെല്ലാം രാജ്യത്തിനായി വിശ്വകിരീടം നേടാനിറങ്ങുമ്പോൾ മെെതാനങ്ങൾ വെെകാരികതയുടേയും പോരാട്ടവീര്യത്തിന്റേയും നിസഹായതയുടേയുമെല്ലാം വേദികളായി മാറുമെന്നുറപ്പ്.

ഇത്തവണത്തെ ഫുട്ബോൾ ലോകകപ്പിനായി 48 ടീമുകളും തയ്യാറായിക്കഴിഞ്ഞു. 12 ഗ്രൂപ്പുകളിലായി നാല് ടീമുകൾ വീതം പോരിനിറങ്ങുമ്പോൾ ആവേശം വാനോളം. ഇത്തവണത്തെ ലോകകപ്പിലെ മരണ ഗ്രൂപ്പ് ഏതാണെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. അത് ഗ്രൂപ്പ് ഐ ആണെന്ന് നിസംശയം പറയാം. മുൻ ചാമ്പ്യന്മാരായ ഫ്രാൻസും സെനഗലും ഇറാഖും നോർവേയുമാണ് ഇത്തവണ ഗ്രൂപ്പ് ഐയിലുള്ളത്.

ഇത്തവണ വലിയ കിരീട പ്രതീക്ഷയിലാണ് ഫ്രാൻസുള്ളത്. 2018ലെ ചാമ്പ്യന്മാരായ ഫ്രാൻസ് 2022ൽ റണ്ണറപ്പുകളായി. ഇത്തവണ വീണ്ടും കിരീടത്തിലേക്കെത്താനുറച്ച് ഇറങ്ങുന്ന ഫ്രാൻസിന് സെനഗലും നോർവേയും ഗ്രൂപ്പ് ഘട്ടത്തിൽ വലിയ വെല്ലുവിളി ഉയർത്തുമെന്നുറപ്പാണ്. നോർവേയുടെ എർലിങ് ഹാലണ്ടിന്റെ മികവിനെയാണ് ഫ്രാൻസ് ഭയക്കേണ്ടത്. മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾ മിഷ്യനെ ഇത്തവണ എങ്ങനെ പൂട്ടുമെന്നത് ഫ്രഞ്ച് പ്രതിരോധനിരക്ക് മുന്നിലെ പ്രധാന ചോദ്യമാണ്.

ആഫ്രിക്കൻ കരുത്തരായ സെനഗൽ സാദിയോ മാനെ എന്ന സീനിയർ താരത്തിലാണ് ഇത്തവണയും വിശ്വാസം അർപ്പിക്കുന്നത്. അട്ടിമറിക്കാൻ കെൽപ്പുള്ള ഇറാഖും കൂടി ചേരുമ്പോൾ ഗ്രൂപ്പ് ഐയിൽ നിന്ന് മുന്നോട്ട് പോവുകയെന്നത് ഫ്രാൻസിന് എളുപ്പമാവില്ലെന്ന കാര്യം ഉറപ്പാണ്.

ബ്രസീൽ ഇത്തവണ ഗ്രൂപ്പ് സിയിലാണുള്ളത്. നെയ്മറിന്റെ തിരിച്ചുവരവോടെ വലിയ പ്രതീക്ഷയിലാണ് ബ്രസീലുള്ളത്. എന്നാൽ മൊറോക്കോ, ഹെയ്തി, സ്കോട്ട്ലൻഡ് ടീമുകൾ ബ്രസീലിന് വലിയ വെല്ലുവിളി തീർക്കുന്നു. കരീബിയൻ രാജ്യമായ ഹെയ്ത്തിയുടെ നിരയിൽ മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ഡക്കൻസ് നാസോണും ഉൾപ്പെടുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. ടീമിന്റെ പ്രധാന സ്ട്രെെക്കർമാരിലൊരാളായാണ് ഡക്കൻസ് കളിക്കുന്നത്.

യോഗ്യാതാ റൗണ്ടിൽ ആറ് ഗോളുകളടക്കം നേടി ശ്രദ്ധേയ പ്രകടനം നടത്താൻ ഡക്കൻസിന് സാധിച്ചിരുന്നു. ഫുട്ബോളിൽ സമീപകാലത്തായി ഏറ്റവും കൂടുതൽ മെച്ചപ്പെട്ട ടീമുകളിലൊന്നാണ് മൊറോക്കോ. ഫിഫ റാങ്കിങ്ങിൽ ആദ്യ പത്തിൽ ഇടം നേടിയ മൊറോക്കോ ഖത്തർ ലോകകപ്പിന്റെ സെമി ഫെെനൽ കളിച്ച ടീമാണ്. ഈ പോരാട്ട വീര്യത്തെ ഇത്തവണ ബ്രസീലിന് ഭയക്കാതിരിക്കാനാവില്ല.

ഗ്രൂപ്പ് ജെയിൽ ഉൾപ്പെടുന്ന അർജന്റീനക്ക് കാര്യമായ വെല്ലുവിളിയില്ല. അൽജീരി, ഓസ്ട്രേലിയ, ജോർദാൻ എന്നീ എതിരാളികളെ അനായാസം മറികടക്കാൻ അർജന്റീനക്ക് സാധിച്ചേക്കും. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ഗ്രൂപ്പ് കെയിലാണ്. കൊളംബിയ മാത്രമാണ് പറങ്കിപ്പടക്ക് ഭീഷണി ഉയർത്തുന്നത്.

ഗ്രൂപ്പ് എല്ലിലെ പോരാട്ടം തീപാറുമെന്നുറപ്പാണ്. ഇംഗ്ലണ്ട്, ക്രൊയേഷ്യ, ഘാന, പനാമ എന്നിവരാണ് ഗ്രൂപ്പിലുള്ളത്. ത്രീ ലയൺസിന് ഇത്തവണ ക്രൊയേഷ്യൻ വെല്ലുവിളി മറികടക്കുക എളുപ്പമാവില്ല. ലൂക്കാ മോഡ്രിച്ചും സംഘവും ഇത്തവണ വലിയ പ്രതീക്ഷയിലാണ്. ഇവാൻ പെരിസിച്ച്, മാർക്കോ പാസാലിച്ച്, പീറ്റർ മൂസ, ഇഗോർ മറ്റാനോവിച്ച് എന്നിവരെല്ലാം ഉൾപ്പെടുന്ന ക്രൊയേഷ്യ ഇത്തവണ ഞെട്ടിക്കുമെന്നുറപ്പ്. ഘാനയുടെ പരുക്കൻ കളി ശെെലിയേയും ഇംഗ്ലണ്ട് ഭയക്കണം. എന്തായാലും പല വമ്പന്മാരും ഇത്തവണ ഗ്രൂപ്പു ഘട്ടം താണ്ടാൻ നന്നായി പ്രയാസപ്പെടുമെന്നുറപ്പ്.