ഉത്തർപ്രദേശിലെ മധുരയിൽ മദ്യത്തിനും മാംസത്തിനും നിരോധനം. മുഖ്യമന്ത്രി ആദിത്യനാഥാണ് മദ്യത്തിനും മാംസത്തിനും മഥുരയിൽ സമ്പൂർണ നിരോധനം ഏർപ്പെടുത്തിയത്. ശ്രീകൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ട് ലക്നൗവിലെ കൃഷ്നോത്സവ 2021 എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മദ്യവും മാംസവും വിൽക്കുന്നവർ മഥുരയുടെ അന്തസ് ഉയർത്തുന്നതിനായി പാൽ വിൽപനയിലേക്ക് കടക്കണമെന്ന് ആദിത്യനാഥ് പറഞ്ഞു.

അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,909 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസമുണ്ടായ 380 മരണങ്ങളാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. രാജ്യത്തെ പുതിയ കൊവിഡ് കേസുകളിൽ പകുതിയിലധികവും കേരളത്തിൽ നിന്നുള്ളതാണ്. 29,836 പേർക്കാണ് സംസ്ഥാനത്ത് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്. 75 പേർ മരിച്ചു.

ഇന്ത്യയിലെ ആകെ കൊവിഡ് മരണങ്ങളുടെ എണ്ണം 4,38,210 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 34,763 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നിരക്ക് 3,19,23,405 ആയി. 3,76,324 ആക്ടീവ് കേസുകളാണ് ഇന്ത്യയിൽ നിലവിലുള്ളത്.

ഡൽഹിയിൽ മാത്രമാണ് പ്രതിദിന കൊവിഡ് മരണങ്ങളുടെ എണ്ണം പൂജ്യം എത്തിനിൽക്കുന്നത്. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.04ശതമാനമാണ്. ഇന്നലെ റിപ്പോർട്ട് ചെയ്തത് 31 കൊവിഡ് കേസുകൾ മാത്രമാണ്. അതേസമയം കേരളത്തിൽ പരിശോധനകൾ കാര്യക്ഷമമായി നടക്കുന്നതുകൊണ്ടാണ് രോഗവ്യാപനം കണ്ടെത്താൻ കഴിയുന്നതെന്നാണ് ആരോഗ്യവകുപ്പിന്റ വാദം. ഐസിഎംആർ നടത്തിയ ഏറ്റവും ഒടുവിലത്തെ പഠനം പ്രകാരം രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലുണ്ടായ മരണനിരക്ക് താരതമ്യം ചെയ്താൽ ഏറ്റവും കുറവാണ് കേരളത്തിലേതെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. .05ശതമാനമാണിത്.

ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ജനസാന്ദ്രതയിൽ മൂന്നാമത് നിൽക്കുന്ന സംസ്ഥാനമാണ് കേരളം. ദേശീയ ശരാശരിയുടെ ഏകദേശം ഇരട്ടിയോളമാണ് സംസ്ഥാനത്തെ ജനസാന്ദ്രത. അതിനാൽ രോഗവ്യാപനത്തിനുള്ള സാധ്യതയും കൂടുതലാണ്. കേരളത്തിലെ ജനങ്ങളുടെ ജീവിത ശൈലി രോഗങ്ങളടക്കം രോഗബാധ കൂടുന്നതിന് ഘടകമാകുന്നു എന്നാണ് ആരോഗ്യവകുപ്പിന്റെ വാദം.